തിരുവനന്തപുരം: ബാലഗോകുലം സംഘടിപ്പിച്ചിരിക്കുന്ന ഭഗിനി ശില്‍പ്പശാലയില്‍ കഴിഞ്ഞ ദിവസം നടന്ന മാതൃഹസ്തേന ഭോജന് പരിപാടി ശ്രദ്ധേയമായി. നൂറോളം അമ്മമാരാണ് കുടുംബത്തോടൊപ്പം ശില്‍പ്പശാലയിലെ ശിക്ഷാര്ഥികള്ക്ക് അത്താഴവുമായി എത്തിയത്. ഓരോ കുടുംബത്തോടൊപ്പം ശില്‍പ്പശാലയിലെ ശിക്ഷാര്ത്ഥികള് അത്താഴം കഴിക്കാനിരുന്നു. പരസ്പരം അറിഞ്ഞുകൂടാത്തവരും വിവിധ ജില്ലകളില്‍ നിന്നുള്ളവരുമായ ശിക്ഷാര്‍ഥികള്‍ ഈ അമ്മമാരുടെ കുടുംബത്തോടൊപ്പം ഭക്ഷണം പങ്കുവച്ചു കഴിച്ചു. അമ്മമാര്‍ക്കും ശിക്ഷാര്ഥികള്ക്കും ഇത് ഉച്ചനീചത്വങ്ങളില്ലാത്ത സമഭാവനയുടെ പുതിയ അനുഭവമായി.
വെള്ളനാട് സാരാഭായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ 22ന് തുടങ്ങിയ ഭഗിനി ശില്‍പ്പശാല പ്രകൃതീയം പ്രസിഡന്റ് ആനന്ദി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഡോ. എന്‍. ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി ബാബുരാജന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭഗിനി പ്രമുഖ് ഡോ. ആശാഗോപാലകൃഷ്ണന്‍, ശിബിരാധികാരി എം.എസ്. സുവര്‍ണകുമാരി എന്നിവര്‍ സംസാരിച്ചു.
ശില്പശാലയില് ‘ജീവിതം പഠിപ്പിച്ച പുസ്തകങ്ങള്‍’ ഒ.വി. ഉഷയും, ‘ദുരന്തനിവാരണം’ എന്ന വിഷയത്തില്‍ ഡോ.പി.എം.സി. നായരും ക്ലാസെടുത്തു. ശില്‍പ്പശാല ഇന്നു വൈകിട്ട് 5ന് പൊതുസഭയോടെ സമാപിക്കും. സമാപന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞങ്ങാട് മുതല്‍ പാറശ്ശാല വരെയുള്ള പ്രദേശങ്ങളില്‍ നിന്നായി 500 ല്‍ പരം ഭഗിനിമാരാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: