മെല്‍ബണ്‍: ബോക്സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്ക് സ്വന്തം. അരങ്ങേറ്റക്കാരനായ മായങ്ക് അഗര്‍വാളും വന്‍ മതില് ചേതേശ്വര്‍ പൂജാരയും പടനായകന് വിരാട് കോഹ് ലിയും അരങ്ങുതകര്‍ത്തതോടെ മെല്‍ബണിലെ ജീവനുള്ള പിച്ചില്‍ ഇന്ത്യ പിടിച്ചുകയറി. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടിന് 215 എന്ന ശക്തമായ നിലയിലാണ് സന്ദര്‍ശകര്‍.
അര്‍ധ സെഞ്ചുറിയും കടന്ന പൂജാരയും (68) അര്‍ധ ശതകത്തിലേക്ക് കുതിക്കുന്ന കോഹ്ലിയും (47) അജയ്യരായി കളിക്കളത്തിലുണ്ട്. അവസാന സെഷനില്‍ ഓസീസ് ബൗളര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ഇരുവരും പിടികൊടുത്തില്ല. വേര്‍പിരിയാത്ത മൂന്നാം വിക്കറ്റില്‍ ഇവര്‍ 92 റണ്‍സ് നേടിയിട്ടുണ്ട്. പൂജാരയുടെ 21-ാം അര്‍ധ ശതകമാണിത്. 200 പന്ത് നേരിട്ട ഈ വന്‍ മതില് ആറ് ബൗണ്ടറിയിടിച്ചു. കോഹ് ലി 107 പന്തില്‍ ആറു ഫോര്‍ നേടി. രണ്ടാം ദിനത്തിലും ശക്തമായ ചെറുത്തുനില്‍പ്പിലൂടെ സ്കോര്‍ ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ ഇന്ത്യക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്്.
തകര്ത്തുപൊരുതിയ അരങ്ങേറ്റക്കാരന്‍ മായങ്ക് അഗര്‍വാള്‍ 76 റണ്‍സ് സ്വന്തംപേരില്‍ കുറിച്ചിട്ടാണ് മടങ്ങിയത്. ഓസ്ട്രേലിയയില്‍ അരങ്ങേറ്റം കുറിക്കുന്ന ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. 1947 ല്‍ ഡോണ്‍ ബ്രാഡ്മാന്റെ ഓസീസ് ടീമിനെതിരെ ഇന്ത്യയുടെ അരങ്ങേറ്റക്കാരന്‍ ദത്തു ഫാഡ്ക്കര് കുറിച്ച 51 റണ്‍സിന്റെ റെക്കോഡാണ് മായങ്ക് മറികടന്നത്. ചായസമയത്തിന് മുമ്പത്തെ അവസാന പന്തിലാണ് മായങ്ക് വീണത്. കുമിന്‍സിന്റെ പന്തില്‍ ഓസ്ട്രേലിയന്‍ ക്യാപറ്റന് പെയ്ന് ക്യാച്ച് നല്കി. 161 പന്ത് നേരിട്ട അഗര്‍വാള്‍ എട്ട് ഫോറും ഒരു സിക്സറും അടിച്ചു. രണ്ടാം വിക്കറ്റില്‍ അഗര്‍വാളും പൂജാരയും 83 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. നാല്‍പ്പത് റണ്‍സിന് ആദ്യ വിക്കറ്റ് നഷ്ടമായി ഇന്ത്യയെ കരയകറ്റിയത് ഈ കൂട്ടുകെട്ടാണ്.
ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യക്ക് നാല്പത് റണ്‍സിന് ആദ്യ വിക്കറ്റ് നഷ്ടമായി. കെ.എല്‍. രാഹുലിന് പകരം
ഇന്നിങ്ങ്സ് ഓപ്പണ്‍ ചെയ്ത ഹനുമ വഹാരിക്ക് ഏറെ സമയം ചെറുത്തുനില്‍ക്കാനായില്ല. അറുപത്തിയാറു പന്ത് നേരിട്ട വഹാരി എട്ട് റണ്‍സുമായി മടങ്ങി. കുമിന്‍സിന്റെ പന്തില്‍ ഫിഞ്ചിന് പിടികൊടുത്തു.
വിക്കറ്റിനായി തകര്‍ത്തെറിഞ്ഞ ഓസീസ് ഒരു റിവ്യൂ നഷ്ടമാക്കി. സ്പിന്നര്‍ ലിയോണിന്റെ പന്ത് കോഹ് ലിയുടെ പാഡില്‍ തട്ടിയതിന് ഓസീസ് താരങ്ങള്‍ റിവ്യൂ അവശ്യപ്പെട്ടു. പക്ഷെ റിവ്യൂയില്‍ ഔട്ടല്ലെന്ന് വ്യക്തമായി.
ആദ്യ ദിനത്തിന്റെ അവസാന നിമിഷങ്ങളില്‍ ക്യാപ്റ്റന്‍ കോഹ് ലിയെ പുറത്താക്കാന്‍ ലഭിച്ച അവസരം ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന് നഷ്ടപ്പെടുത്തു. വ്യക്തിഗത സ്കോര്‍ 47 റണ്‍സിലെത്തിനില്‍ക്കെ സ്റ്റാര്‍ക്കിന്റെ പന്തില്‍ കോഹ് ലി നല്കിയ ക്യാച്ച് പെയ്ന് കൈവിട്ടു.
ആദ്യ രണ്ട് ടെസ്റ്റിലും പരാജയപ്പെട്ട ഓപ്പണര്‍മാരായ രാഹുലിനെയും മുരളി വിജയിനെയും ഒഴിവാക്കിയാണ് ഇന്ത്യ കളിക്കളത്തിലിറങ്ങിയത്്.
സ്കോര്‍ബോര്‍ഡ്: ഇന്ത്യ ഒന്നാം ഇന്നിങ്ങ്സ് : ഹനുമ വിഹാരി സി ഫിഞ്ച് ബി കുമിന്‍സ് 8, മായങ്ക് അഗര്‍വാള്‍ സി ടിം പെയ്ന് ബി കുമിന്‍സ് 76, ചേതേശ്വര്‍ പൂജാര നോട്ടൗട്ട് 68, വിരാട് കോഹ് ലി നോട്ടൗട്ട് 47, എക്സ്ട്രാസ് 16, ആകെ രണ്ട് വിക്കറ്റിന് 215.
വിക്കറ്റ് വീഴ്ച: 1-40, 2-123
ബൗളിങ്ങ്: എം.എ സ്റ്റാര്‍ക്ക് 16-6-32-0, ഹെയ്സല്‍വുഡ് 18-6-45-0, എന്‍.എം ലിയോണ്‍ 21-4-59-0, പി.ജെ. കുമിന്‍സ് 19-6-40-2, എം.ആര്.മാര്‍ഷ് 15-3-23-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: