ശാസ്താംകോട്ട: വനിതാമതിലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കുന്നത്തൂര്‍ പഞ്ചായത്തില്‍ ഭരണസമിതിയുടെ വിലക്ക്. അഞ്ചിനെതിരെ ഏഴ് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തില്‍ തീരുമാനം കൈക്കൊണ്ടത്.
ഇന്നലെ അടിയന്തര പഞ്ചായത്ത് കമ്മിറ്റി യോഗം നടക്കുന്നതിനിടയിലാണ് കുന്നത്തൂര്‍ പഞ്ചായത്ത് ഓഫീസില്‍ വനിതാ മതിലുമായി ബന്ധപ്പെട്ടുള്ള യാതൊരു പ്രവര്‍ത്തനങ്ങളും നടത്താന്‍ പാടില്ലെന്ന് ഭരണസമിതി ആവശ്യപ്പെട്ടത്. എന്നാല്‍ തീരുമാനത്തെ സിപിഎമ്മും സിപിഐയും എതിര്‍ക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് പ്രമേയം വോട്ടിനിട്ടു. കോണ്‍ഗ്രസ് 7, എല്‍ഡിഎഫ് 5, ഒരു ബിജെപി ഒന്ന്, വോട്ടവകാശമില്ലാത്ത 2 അംഗങ്ങള്‍, രണ്ട് സ്വതന്ത്രര്‍ എന്നിങ്ങനെയാണ് കക്ഷിനില.
കോണ്‍ഗ്രസിലെ ഒരംഗം സാങ്കേതിക കാരണങ്ങളാല്‍ കമ്മിറ്റിക്ക് എത്തിയിരുന്നില്ല. വോട്ടെടുപ്പ് നടക്കുന്നതിനുമുമ്പ് സിപിഎമ്മിനോട് അടുപ്പമുള്ള സ്വതന്ത്ര അംഗമായ ഐവര്‍കാല ദിലീപ് കമ്മിറ്റിയില്‍ നിന്നും ഇറങ്ങിപ്പോകുകയും മറ്റൊരു അംഗമായ രഞ്ജിനി മൗനം പാലിക്കുകയും ചെയ്തു. ഇതോടെ ബിജെപി അംഗത്തിന്റെ കൂടി പിന്തുണയോടെ ഭരണസമിതി എടുത്ത തീരുമാനം വിജയിക്കുകയായിരുന്നു. എല്‍ഡിഎഫ് പക്ഷത്ത് അഞ്ച് അംഗങ്ങള്‍ മാത്രമാണ് അനുകൂല നിലപാട് സ്വീകരിച്ചത്. വോട്ടവകാശമില്ലാത്ത അംഗങ്ങളും വനിതാ മതിലിനെ ശക്തമായി എതിര്‍ത്തു.
പ്രസിഡന്റ് കുന്നത്തൂര്‍ പ്രസാദ്, അംഗങ്ങളായ തെങ്ങുംതുണ്ടില്‍ രാധാകൃഷ്ണപിള്ള, ശ്രീദേവിയമ്മ, ഷീജാ രാധാകൃഷ്ണന്, അതുല്യാരമേശന്, ശ്രീകല, ബിജെപി അംഗം രേണുക എന്നിവരാണ് വനിതാ മതിലിനെതിരെ നിലപാട് കൈക്കൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: