”രാജ്യദ്രോഹികളായ ഈ കമ്മ്യൂണിസ്റ്റുകാരെ കേരളത്തില്‍ നിന്നു മാത്രമല്ല, ഇന്ത്യയില്‍ നിന്നു തന്നെ ഭാണ്ഡം കെട്ടിച്ച് അവരുടെ പിതൃരാജ്യമായ റഷ്യയിലേക്കു തുരത്തിയതിനുശേഷമേ എന്റെ ബുദ്ധിക്കു മാര്‍ദ്ദവം ഉണ്ടാകുകയുള്ളൂവെന്ന് ഞാന്‍ പ്രഖ്യാപിച്ചുകൊള്ളട്ടെ.” ഭാരത കേസരി മന്നത്തു പത്മനാഭന്റെ പ്രസിദ്ധമായ തിരുവനന്തപുരം പ്രസംഗത്തിന്റെ തുടക്കമാണിത്.
‘സമദൂരം പക്ഷം ചേരലോ’ എന്ന തലക്കെട്ടോടെ കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി പത്രത്തില്‍ എന്‍എസ്എസിന് ‘നേര്‍വഴി’ നിര്‍ദ്ദേശിച്ചുകൊണ്ട് എഴുതിയ ലേഖനം വായിക്കുന്നവര്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് മന്നം പറഞ്ഞ വാക്കുകളാണ് ഓര്‍മവരിക. കേരളത്തില്‍ നിന്നു കെട്ടുകെട്ടിക്കുന്നതിന് മുന്‍പ് പിതൃരാജ്യമായ റഷ്യയില്‍ തകര്‍ന്നു കഴിഞ്ഞുവെന്ന ഒരു തിരുത്തല്ലാതെ, കമ്യൂണിസ്റ്റു പാര്‍ട്ടിയെക്കുറിച്ചുള്ള മന്നത്തിന്റെ വിലയിരുത്തലില്‍ ഒരു പിഴവും വന്നിട്ടില്ല. അതു കാലം വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
”രാജ്യത്ത് അസമാധാനവും വിപ്ലവവും രക്തച്ചൊരിച്ചലും ഉണ്ടാക്കാതെ നിങ്ങള്‍ തനിയെ ഇറങ്ങിപ്പോകണമെന്നു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മന്ത്രിക്കസേരകളില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ നിങ്ങള്‍ ശ്രമിക്കുകയാണെങ്കില്‍ അതിന്റെ ഫലം ഭയാനകമായിരിക്കുമെന്ന് ഞാന്‍ മുന്നറിയിപ്പുനല്കുന്നു. ഇവരില്‍ നിന്നും ഭരണം പിടിച്ചെടുത്തു ജനങ്ങള്‍ ഈ മന്ത്രിമാരെ നിരത്തിനിര്‍ത്തി അവരെ വിസ്തരിച്ചാല്‍ അവരുടെ കുറ്റങ്ങള്‍ക്കായി അവരുടെ കാതറുക്കുകയോ മൂക്കറക്കുകയോ അവരെ മുക്കാലിയില്‍ കെട്ടി അടിക്കുകയോ വേണ്ടി വരും”- ഇഎംഎസ് നമ്പൂതിരിപ്പാട് നയിച്ച കമ്മ്യൂണിസ്റ്റ് ഭരണത്തോടുള്ള തന്റെ ശക്തമായ വികാരമാണ് മന്നം തന്റെ ഈ വാക്കുകളിലൂടെ പ്രകടിപ്പിച്ചത്. വിമോചനസമരകാലത്തെ ഈ ചെറു പിഴവൊഴിച്ചാല്‍ മന്നം നവോത്ഥാനവീക്ഷണത്തെ ശക്തിപ്പെടുത്തിയിരുന്നുവെന്ന സര്‍ട്ടിഫിക്കറ്റും പാര്‍ട്ടി സെക്രട്ടറി ദയാപര്വ്വം അനുവദിച്ചു നല്‍കുന്നുണ്ട്! ‘ഈ പാരമ്പര്യം’ മറന്നുകൊണ്ടാണ്, അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ സമരം നയിച്ച എന്‍എസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാന്‍ നോക്കുന്നതെന്നും കോടിയേരി ആക്ഷേപിക്കുന്നു.
ഇടതുമതിലില്‍ ചാരി നില്ക്കാന് തയ്യാറല്ലെന്ന് പ്രഖ്യാപിച്ച എന്‍എസ്എസ് നേതൃത്വത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള സിപിഎമ്മിന്റെ വല്ല്യേട്ടന് മനോഭാവമാണ് കോടിയേരിയുടെ വാക്കുകളിലുടെ പുറത്തു ചാടുന്നത്. മന്നവും എന്‍എസ്എസും കൊള്ളാമെന്നും സുകുമാരന്‍ നായരുടെ നേതൃത്വം പിഴച്ചതാണെന്നുമാണു വിലയിരുത്തല്‍. ആര്‍എസ്എസ്- ബിജെപിയുടെ വര്‍ഗീയ സമരങ്ങള്‍ക്ക് തീ പകരാനുള്ള നടപടിയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയില്‍ നിന്നുണ്ടായിരിക്കുന്നതെന്ന വിധിപ്രസ്താവനയും അതിലുണ്ട്.
ശബരിമല പ്രക്ഷോഭത്തില്‍ സജീവമായി അണിനിരന്ന എന്‍എസ്എസ് നേതൃത്വത്തെ ഭീഷണിപ്പെടുത്താനാണ് ശ്രമം. ആ പ്രസ്ഥാനത്തിന്റെ മഹത്തായ ചരിത്രവും മന്നത്തിന്റെ സംഭവബഹുലമായ ജീവിതവും മനസിലാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ സിപിഎം സെക്രട്ടറി ഈ ലേഖനം എഴുതില്ലായിരുന്നു. 150ല്‍ പരം ഹൈന്ദവ സംഘടനകള്‍ ജാതിഭേദമില്ലാതെ ഒന്നിച്ചണിനിരന്ന ഈ സമരത്തിന്റെ ജനപിന്തുണ കണ്ട് വിറളിപിടിച്ച സിപിഎം നേതൃത്വത്തിന് സമനില നഷ്ടപ്പെട്ടിരിക്കുന്നു. മന്നത്ത് പത്മനാഭന് കേരളത്തിലെ ഹൈന്ദവ നവോത്ഥാനത്തിന്റെ അമരത്ത് പ്രവര്‍ത്തിച്ച വ്യക്തിത്വമാണ്. എന്‍എസ്എസിന്റെ പ്രവര്‍ത്തനം നടത്തുമ്പോള്‍ത്തന്നെ വിശാലമായ ഹൈന്ദവ ഐക്യത്തിനുള്ള മന്നത്തിന്റെ ആഗ്രഹം അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞു നിന്നു. ഈ ഐക്യം വര്‍ഗീയമാണെന്ന വാദത്തെ മന്നം അക്കാലത്തു തന്നെ റദ്ദാക്കിയതുമാണ്. ”ഹിന്ദുക്കള്‍ യോജിക്കണമെന്ന് പറയുമ്പോള്‍ അത് ക്രിസ്ത്യാനികളോടും മുസ്ലീങ്ങളോടുമുള്ള വെല്ലുവിളിയായി ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ഭ്രാന്തന്മാരുടെ വിചാര” മാണെന്ന വാക്കുകള്‍, കോടിയേരിയുടെ അസഭ്യവര്‍ഷത്തിന് മന്നം അന്നേ നല്കിയ മറുപടിയായി വായിക്കാം.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ എത്രമാത്രം ശക്തമായ നിലപാടെടുക്കണമെന്ന് മന്നം സമുദായത്തോട് പറയുന്നുണ്ട്. ”പതുങ്ങിപ്പതുങ്ങി വന്ന് ആരും സമുദായ താല്പര്യത്തെ സംരക്ഷിക്കണമെന്ന് എനിക്കാഗ്രഹമില്ല. തലയില്‍ മുണ്ടിട്ടുകൊണ്ട് ആരും സമുദായ പ്രവര്‍ത്തനത്തിന് മുതിരേണ്ടതില്ല”. ഒളിച്ചും പതുങ്ങിയും വരുന്നവരെ തനിക്കാവശ്യമില്ലെന്ന് ഉറക്കെപ്പറഞ്ഞ എന്‍എസ്എസ് നേതൃത്വത്തിന്റെ ഈ പാരമ്പര്യത്തെയാണ് കോടിയേരി അപഹസിക്കാന്‍ ശ്രമിക്കുന്നത്. ഹൈന്ദവ ഐക്യത്തിന്റെ പതാകാവാഹകനായിരുന്നു മന്നം. എന്‍എസ്എസും എസ്എന്‍ഡിപിയും എല്ലാ സ്ഥാവര-ജംഗമ സ്വത്തുക്കളും ലയിപ്പിച്ച് ഹിന്ദുമഹാ മണ്ഡലം രൂപീകരിച്ചപ്പോള്‍ അതിന്റെ ഒന്നാമത്തെ പ്രസിഡന്റായിരുന്നു മന്നം. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് ആര്. ശങ്കറും. താന്‍ കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിക്കൊണ്ടുവന്ന എന്‍എസ്എസിനെ പൂര്‍ണ്ണമായി ഹിന്ദു മഹാമണ്ഡലത്തില്‍ ലയിപ്പിക്കുമ്പോള്‍ ആ മനസ് പതറിയില്ല. ‘ഞാന്‍ പുളകം കൊളളുകയാണ്. സംതൃപ്തി അടയുകയാണ്. എന്‍എസ്എസ് ആഗ്രഹിച്ച ലക്ഷ്യത്തില്‍ എത്തിച്ചേരുന്ന പ്രമേയമാണ് ഇവിടെ അവതരിപ്പിച്ചരിക്കുന്നത്’ എന്നാണ് നായക സഭയില്‍ അവതരിപ്പിച്ച പ്രമേയത്തെക്കുറിച്ച് മന്നം പറഞ്ഞത്.
1949 ഡിസംബര്‍ 25ന് ചേര്‍ന്ന എസ്എന്‍ഡിപിയുടെയും എന്‍എസ്എസിന്റെയും സംയുക്ത യോഗമാണ് ഹിന്ദുമഹാമണ്ഡലം രൂപീകരിക്കാന്‍ തീരുമാനമെടുക്കുന്നത്. 1950 ജനുവരി 23ന് ചങ്ങനാശ്ശേരിയില്‍ ഹിന്ദുപ്രതിനിധി സമ്മേളനം ചേര്‍ന്നു. മന്നത്ത് പത്മനാഭന് പിള്ളയും എം.പി. മന്മഥന് നായരും തങ്ങളുടെ പേരിലുള്ള ജാതിസൂചക ശബ്ദങ്ങള്‍ ഉപേക്ഷിക്കുന്നുവെന്ന വാര്‍ത്ത ഫെബ്രുവരി 11ലെ ദിനപത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. ജാതിക്കതീതമായി ഹൈന്ദവ ഐക്യത്തെക്കുറിച്ചുള്ള സുദൃഢമായ ചിന്തയാണ് മന്നത്തിനുണ്ടായിരുന്നതെന്ന് ആ മഹത് ജീവിതം വ്യക്തമാക്കുന്നത്. ഈ നിലപാടിനെക്കുറിച്ച്, വിമോചന സമരക്കാലത്തെ രണ്ടു വര്‍ഷത്തെ ”പിഴവ്” മാത്രം പരിഗണിക്കുന്ന സിപിഎം സെക്രട്ടറിയുടെ അഭിപ്രായമറിയാന്‍ വര്‍ത്തമാന കേരളം ആഗ്രഹിക്കുന്നുണ്ട്. അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കാനുള്ള സുകുമാരന്‍നായരുടെ ആഹ്വാനം, എന്‍എസ്എസ് നേതൃത്വത്തിന്റെ ചരിത്രപരമായ തലകുത്തി വീഴ്ചയാണെന്നും വഴിതെറ്റലാണെന്നും ആക്ഷേപിക്കുന്ന കോടിയേരി ബാലകൃഷ്ണന് മന്നത്തിന്റെ ഹിന്ദു ഐക്യ നിലപാടിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
1957ല്‍ ഇഎംഎസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ എന്‍എസ്എസിനെ വഞ്ചിച്ച കമ്മ്യൂണിസ്റ്റ് ചരിത്രം മറ്റൊരുതരത്തില്‍ ആവര്‍ത്തിക്കുകയാണ് ഇപ്പോള്‍ സിപിഎം. പാലക്കാട് എഞ്ചിനീയറിംഗ് കോളേജ് ആരംഭിക്കാനുള്ള എന്‍എസ്എസിന്റെ ശ്രമത്തെ വ്യാജരേഖകള്‍ ചമച്ച് അട്ടിമറിക്കാന്‍ ശ്രമിച്ച ‘വള്ളുവനാടന്‍ കമ്മ്യൂണിസ്റ്റ്’ എംഎല്‍എയുടെ ശ്രമവും ഇഎംഎസിന്റെ പിന്തുണയും മുണ്ടശ്ശേരിയുടെ കുമ്പസാരവുമെല്ലാം പ്രൊഫ. ഹരീന്ദ്രനാഥകുറുപ്പ് ”മന്നത്ത് പത്മനാഭന് കര്‍മ്മ യോഗിയായ കുലപതി” എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നുണ്ട്. അയ്യപ്പ ജ്യോതിയില്‍ പങ്കുചേരുന്നതിനെ ആര്‍എസ്എസ് ബന്ധമായി ചിത്രീകരിക്കുന്ന സിപിഎം നേതാവ് മന്നത്തിന്റെ ഡയറിയെങ്കിലും വായിക്കണമായിരുന്നു. ആര്‍എസ്എസ് പരിപാടിയില്‍ നേരിട്ട് പങ്കെടുത്ത സന്ദര്‍ഭങ്ങള്‍ മന്നം അതില്‍ പ്രതിപാദിക്കുന്നുണ്ട്. 1963 ഫെബ്രുവരി 3ന് മദ്രാസ് ആര്‍എസ്എസ് പരിപാടിയില്‍ മന്നം പങ്കെടുത്തിരുന്നു. ‘വലിയ ഫ്ളാറ്റ് ഫോറത്തില്‍ അധ്യക്ഷം വഹിച്ചു മലയാളത്തില്‍ പ്രസംഗിച്ചതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വള്‍ക്കറോട് എന്‍എസ്എസ് സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കണമെന്ന് മന്നം അഭ്യര്‍ഥിച്ചു. 1958 ജൂലൈ 30ന് തന്നെ വന്നുകണ്ട അന്നത്തെ ആര്‍എസ്എസ് പ്രചാരകന് പി. പരമേശ്വരനോടാണ് ഇക്കാര്യം സൂചിപ്പിച്ചത്. എറണാകുളത്തെ ആര്‍എസ്എസ് പരിപാടിയില്‍ സംബന്ധിക്കാനുള്ള ക്ഷണവുമായി വന്നപ്പോഴാണ് മന്നം ഇതാവശ്യപ്പെട്ടത്. ഒക്ടോബര്‍ 13ന് എറണാകുളം ടിഡിഎംഹാളില്‍ 5 മണിക്ക് നടന്ന ആര്‍എസ്എസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചത് മന്നം ആയിരുന്നു. ഗുരുജിയോടൊപ്പം പ്രസംഗിച്ചതും ഗുരുജിയുടെ കൂടെ താമസിച്ചതും ഡയറിക്കുറിപ്പിലുണ്ട്. മന്നം അസുഖബാധിതനായി കിടപ്പിലായപ്പോള്‍ ഗുരുജി ഗോള്‍വള്‍ക്കര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. മന്നം ആര്‍എസ്എസ്സായിരുന്നുവെന്നല്ല ഈ ഉദാഹരണങ്ങള്‍ സൂചിപ്പിക്കുന്നത്. എന്‍എസ്എസിന്റെ തനതായ വ്യക്തിത്വം കാത്തുസൂക്ഷിച്ചുകൊണ്ട് പ്രവര്‍ത്തിക്കുമ്പോഴും വിശാലമായ ഹൈന്ദവ ഐക്യത്തിന്റെ മനോഭാവമാണ് മന്നം ദൃഢമായി വച്ചുപുലര്‍ത്തിയിരുന്നത് എന്നു സൂചിപ്പിക്കാനാണ്. മഹാത്മാഗാന്ധിയെ വധിച്ചുവെന്ന ദുരാരോപണം നിലനില്ക്കുമ്പോള് പോലും അതിലെ സത്യാവസ്ഥ തിരിച്ചറിഞ്ഞ് ആര്‍എസ്എസ് വേദികളിലെത്താന്‍ മന്നത്തിന് മടിയുണ്ടായില്ല.
വിഭാഗീയ മതില് കെട്ടി സമൂഹത്തെ ഭിന്നിപ്പിക്കുകയും ക്ഷേത്രവിശ്വാസങ്ങളെ തകര്‍ക്കാന്‍ ഭരണകൂട ഉപാധികള്‍ ഉപയോഗിക്കുകയും ചെയ്യുന്ന കോടിയേരിയുടെ മലിനമായ മാര്‍ക്സിസ്റ്റ് മനസിന് മന്നത്തിന്റെ ഹൃദയവിശാലതയെയോ ആത്മബലത്തേയോ ഉള്‍ക്കൊള്ളാനോ തിരിച്ചറിയാനോ കഴിയില്ല. സാമൂഹ്യ നവോത്ഥാനത്തിന്റെ ആധ്യാത്മികവും സാംസ്കാരികവുമായ ഉള്ളടക്കത്തെ തിരിച്ചറിയാന്‍ കഴിവില്ലാത്തവര്‍ മതിലുകള്‍ കെട്ടി മനുഷ്യനെ വിഭജിക്കുകയാണ്. തങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങുന്ന ചില സംഘടനകളെ ചേര്‍ത്ത് മതിലുപണിഞ്ഞാലുണ്ടാകുന്നതാണ് നവോത്ഥാനമെന്ന് കേരളത്തെ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണിവര്‍.
”മന്നത്ത് പത്മനാഭന് നടത്തിവരുന്ന അശ്വമേധയാഗത്തില്‍ അഴിച്ചുവിട്ടിരിക്കുന്ന ആ കുതിരയെ ആര് എവിടെക്കൊണ്ട് ചെന്ന് കെട്ടുമെന്ന് ചിലര്‍ സംശയിക്കുകയാണ്. ആ സംശയം അടിസ്ഥാനരഹിതമാണ്. മന്നത്തിന്റെ കുതിരയെ ഈ തലസ്ഥാന നഗരിയുടെ നടുവില്‍ സ്ഥിതിചെയ്യുന്ന സെക്രട്ടറിയേറ്റിലുള്ള മുഖ്യമന്ത്രി നമ്പൂതിരിപ്പാടിന്റെ ആഫീസ് മുറിയില്‍ത്തന്നെ മന്നം കൊണ്ട്ചെന്നു കെട്ടും.” വിമോചനസമരക്കാലത്ത് മന്നം പറഞ്ഞ ഈ വാക്കുകള്‍ കോടിയേരി ഓര്‍ത്താല്‍ നന്ന്. നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുചോരാത്ത എന്‍എസ്എസ് നേതൃത്വത്തിന്റെ പാരമ്പര്യത്തിന് അടവുനയങ്ങള്‍ മാത്രം പരിചയമുള്ള ചിലനേതാക്കള്‍ സമദൂരപാഠവുമായി ക്ലാസെടുക്കാന്‍ വരുന്ന കൗതുകത്തിനാണ്കേരളം സാക്ഷ്യം വഹിക്കുന്നത്.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: