കണ്ണൂര്‍: അയ്യപ്പജ്യോതിക്കെത്തിയ ഭക്തര്‍ക്ക് നേരെ പയ്യന്നൂര്‍-കരിവെളളൂര്‍ മേഖലയില്‍ സിപിഎം അഴിച്ചുവിട്ട അക്രമങ്ങളില്‍ രോഷവും പ്രതിഷേധവും ശക്തം. ആസൂത്രിതമായിരുന്നു അക്രമം. സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് കര്‍മസമിതിയുടേയും ഹൈന്ദവസംഘടനകളുടെയും നേതൃത്വത്തില്‍ ഇന്നലെ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ വനിതാ മതില് കെട്ടാനൊരുങ്ങുന്നവരാണ് സ്ത്രീകളെ ആക്രമിച്ചത്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്, വനിതാ കമ്മീഷന്, ബാലാവകാശ കമ്മീഷന് എന്നിവര്‍ക്ക് അക്രമത്തിന്റെ വീഡിയോ ക്ലിപ്പിങ് സഹിതം പരാതി നല്കാന് ശബരിമല കര്‍മസമിതിയും വിവിധ സംഘടനകളും തീരുമാനിച്ചു.
പാര്‍ട്ടി കേന്ദ്രങ്ങളില്‍ ജ്യോതി തെളിക്കേണ്ടെന്നു പറഞ്ഞായിരുന്നു ആക്രമണം. പരിക്കേറ്റ നൂറോളം സ്ത്രീകളും പതിനഞ്ചോളം കുട്ടികളും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. നൂറോളം വാഹനങ്ങളാണ് പയ്യന്നൂര്‍, കരിവെള്ളൂര്‍ മേഖലകളില്‍ തകര്‍ത്തത്. അന്യദേശത്ത് നിന്ന് വന്നവര്‍ പാര്‍ട്ടി ഗ്രാമത്തില്‍ അയ്യപ്പജ്യോതി തെളിയിക്കേണ്ട എന്നും പാര്‍ട്ടി ഗ്രാമത്തില്‍ ഒരു അയ്യപ്പനും ജ്യോതിയും വേണ്ടെന്നും ആക്രോശിച്ചു കൊണ്ടായിരുന്നു അഴിഞ്ഞാട്ടം. ജ്യോതിയില്‍ പങ്കെടുത്ത പട്ടുവം റോഡില്‍ ടി.പി. മാധവന്റെ മകന് അഭിനേഷിന്റെ ബൈക്ക് കത്തിച്ചു. അയ്യപ്പജ്യോതിയില്‍ പങ്കെടുത്തവരുടെ വാഹനങ്ങള്‍ക്ക് നേരെ പാടിയോട്ടുംചാലിലും പിലാത്തറയിലും ഇന്നലെ പുലര്‍ച്ചെയും സിപിഎം സംഘം അക്രമം നടത്തി.
കരിവെള്ളൂര്‍, ആണൂര്‍, കോത്തായിമുക്ക്, കണ്ടോത്ത്, പെരുമ്പ എന്നിവിടങ്ങളിലാണ് സിപിഎം സംഘം ആക്രമണം നടത്തിയത്. സിപിഎമ്മിന്റെ സ്ഥിരം ഗുണ്ടകളും സിപിഎം-ഡിവൈഎഫ്ഐക്കാരുമാണ് പെരുമ്പ മുതല്‍ കാലിക്കടവ് വരെ ജ്യോതി തെളിയിക്കാന്‍ നിന്ന സ്ത്രീകളേയും കുട്ടികളെയുമടക്കം റോഡിലൂടെ വലിച്ചിഴച്ചതും ക്രൂരമായി മര്‍ദിച്ചതും. വാഹനങ്ങള്‍ കല്ലെറിഞ്ഞു തകര്‍ത്തു. പ്രചാരണവാഹനം അടിച്ചുതകര്‍ത്തു. അയ്യപ്പജ്യോതികള്‍ തട്ടിത്തെറിപ്പിച്ചു. വെള്ളൂര്‍ പെട്രോള്‍ പമ്പിന് സമീപം റോഡില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സിപിഎം സംഘം അഴിഞ്ഞാടുമ്പോള്‍ പോലീസ് കാഴ്ചക്കാരായി നിന്നു.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: