പത്തനംതിട്ട: വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന കാരണത്താല്‍ ആര്‍ക്കെങ്കിലും എതിരെ നടപടിയെടുക്കുകയോ അവരെ കുടുംബശ്രീയില്‍ നിന്നും പുറത്താക്കുകയോ ചെയ്താല്‍ അവരെ യുഡിഎഫ് സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്തിനു വേണ്ടിയാണ് വനിതാ മതിലെന്ന് വ്യക്തമാക്കണമെന്നും ഇല്ലാത്ത ഒന്നിനെതിരെ സമരം ചെയ്യുകയാണ് സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന കാരണത്താല്‍ വായ്പ നിഷേധിക്കുക, ട്രാന്‍സ്ഫര്‍ ചെയ്യുക, ജോലി ഇല്ലാതാക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിലെ വസ്തുതാ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അത്തരക്കാര്‍ക്ക് തങ്ങളെ സമീപിക്കാം. ഇക്കാര്യത്തെ നിയമപരമായും രാഷ്ട്രീപരമായും നേരിടുമെന്നും സര്‍ക്കാരിന്റെ പരിപാടിയല്ല വനിതാ മതിലെന്നും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പരിപാടിയാണെന്നും അതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോകേണ്ട കാര്യമില്ലെന്നും അങ്ങനെ പോകാത്തവരെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്താല്‍ പ്രതിപക്ഷം നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
കേരളത്തില്‍ ഉയരാൻ പോകുന്നത് വർഗീയ മതിൽ തന്നെയാണ്. ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കുടുംബശ്രീ പ്രവർത്തകരെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണ്. മതിലില്‍ പങ്കെടുക്കാത്തവരുടെ കുടുംബശ്രീകള്‍ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. വനിതാ മതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ ബാലാവകാശ കമ്മിഷൻ പറഞ്ഞത് രാഷ്ട്രീയമാണ്. ഹൈക്കോടതിക്കെതിരെ പറഞ്ഞതിന്റെ പേരിൽ അധ്യക്ഷനെതിരെ നിയമ നടപടി സ്വീകരിക്കണം.
ഇടതുപക്ഷമെന്ന പേര് പറയാൻ അർഹതയില്ലാത്ത മുന്നണിയാണ് സംസ്ഥാനം ഭരിക്കുന്നത്. ബാലകൃഷ്ണപിള്ള അഴിമതിക്കാരനാണെന്ന് പറഞ്ഞ് സുപ്രീം കോടതി വരെ പോയ വി.എസ് അച്യുതാനന്ദന് പിള്ളക്കൊപ്പം ഇടത് മുന്നണിയിൽ വേദി പങ്കിടുമോ എന്ന് വ്യക്തമാക്കണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നുറപ്പായതോടെ വർഗീയ കക്ഷികളോടൊപ്പം ചേരുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: