അഗര്‍ത്തല: സിപിഎമ്മിന്റെ ആധിപത്യം തകര്‍ത്ത് അധികാരത്തിലെത്തിയ ബിജെപിക്ക് ത്രിപുരയില്‍ വീണ്ടും ഉജ്ജ്വല വിജയം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അറുപത്തേഴു സീറ്റുകളില്‍ അറുപത്താറും നേടിയാണ് ബിജെപി വിജയം ആവര്‍ത്തിച്ചത്. സിപിഎം ഒറ്റ സീറ്റില്‍ ഒതുങ്ങി.
അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ തെരഞ്ഞെടുപ്പു നടന്ന നാലു വാര്‍ഡുകളിലും ബിജെപി വിജയിച്ചു. കോണ്‍ഗ്രസ്, സിപിഎം സ്ഥാനാര്‍ഥികളെ ഏറെ പിന്നിലാക്കിയാണ് ബിജെപിയുടെ നേട്ടം. പാനിസാഗര്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ പതിനൊന്നില്‍ പത്തിടത്തും ബിജെപി ജയിച്ചു. ഇവിടെ ഒരിടത്തു ജയിച്ചതു മാത്രമാണ് സിപിഎമ്മിന്റെ നേട്ടം.
വോട്ടെടുപ്പു ഘട്ടത്തില്‍ ബിജെപിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും പലതരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും 81.36 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസത്തിന്റെ തെളിവാണ് ഈ വിജയമെന്ന് മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് പ്രസ്താവിച്ചു. ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: