തിരുവനന്തപുരം: പോലീസ് ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയത് കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണെന്ന് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. അന്ന് ജേക്കബ് പുന്നൂസ് ആയിരുന്നു പോലീസ് മേധാവി. സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിയ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെക്കുറിച്ച് ബിജെപി നവാഗത നേതൃസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു സെന്‍കുമാര്‍.
2012ല്‍ രാജ്യസുരക്ഷയെപ്പോലും ബാധിക്കുന്ന ഇ-മെയിലുകളും ഫോണ്‍ വിളികളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റലിജന്‍സ് മേധാവി പോലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിന് നല്കിയ വിവരങ്ങള്‍ ചോര്‍ന്നത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
സോളാര്‍ വിവാദം കത്തിനില്‍ക്കുന്ന കാലത്തും മാധ്യമ പ്രവര്‍ത്തകരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തുന്നുവെന്നും ആരോപണം ഉണ്ടായി.
ഫോണ്‍ ചോര്‍ത്തലിന്റെ പേരില്‍ ചില മാധ്യമങ്ങള്‍ തന്നെ കുറ്റപ്പെടുത്തുന്നു. പല വ്യാജ ആരോപണങ്ങളും വരുന്നുണ്ട്്. സത്യം പറഞ്ഞതിന് എല്ലാവരും ചേര്‍ന്ന് സംഘിയാക്കുന്നു. സത്യം പറഞ്ഞാല്‍ സംഘി ആകുമെങ്കില്‍ എല്ലാവരും സംഘിയാകും. സെന്‍കുമാര്‍ പറഞ്ഞു.
സേവാഭാരതിയുടെ പരിപാടിയില്‍ പങ്കെടുത്തത് വലിയ കുറ്റമായി ചിത്രീകരിക്കുന്നു. നിഷ്ക്കാമ കര്‍മം ചെയ്യുന്ന നല്ല മനുഷ്യരുടെ കൂട്ടായ്മയാണത. പ്രളയകാലത്ത് അവരുടെ അതുല്യ സേവനം കേരളം കണ്ടതാണ്. ആരെന്തു പറഞ്ഞാലും സേവാഭാരതിയുടെ പരിപാടിക്ക് വിളിച്ചാല്‍ ഇനിയും പോകും. താന്‍ ആര്‍എസ്എസില്‍ ചേര്‍ന്നു എന്നു പ്രചരിപ്പിക്കുന്നു. തനിക്ക് രണ്ട് സംഘടനകളില്‍ മാത്രമാണ് അംഗത്വമുള്ളത്.
വീടിനടുത്തുള്ള റസിഡന്റ്സ് അസോസിയേഷനിലും എസ്എന്‍ഡിപി ശാഖയിലും. ബിജെപിയിലോ ബിഡിജെഎസിലോ അംഗത്വം എടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ അച്ചടക്കത്തിനുള്ളില്‍ നില്‍ക്കാനാകുമോ എന്ന സംശയമുണ്ട്.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം ഉണ്ടാകും. ഇന്ത്യ ഒന്നായി നിലനില്ക്കണമെങ്കില് മോദി വീണ്ടും ഭരണത്തില്‍ വരണം. അടിസ്ഥാനപരമായ വികസനത്തിന്റെ തുടര്‍ച്ചയ്ക്ക് അത് അത്യാവശ്യമാണ്. 2019ല്‍ മാത്രമല്ല, 2024 ലും മോദി തന്നെ പ്രധാനമന്ത്രി ആകണം. 10 വര്‍ഷം കൂടി മോദി ഭരണം തുടര്‍ന്നാല്‍ ഇന്ത്യയില്‍ ദാരിദ്ര്യം ഉണ്ടാകില്ല. താന്‍ ഉറച്ച സനാധനധര്മ വിശ്വാസിയാണ്. അതിനാല്‍ വിശ്വാസികള്‍ക്കൊപ്പം എന്നും ഉണ്ടാകും. സെന്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: