തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുക, നിരോധനാജ്ഞ പിന്‍വലിക്കുക, ശബരിമലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഇന്നലെ മൂന്നരയോടെയാണ് കന്റോണ്‍മെന്റ് എസി ദിനിലിന്റെയും സിഐ എം. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ കന്റോണ്‍മെന്റ് വനിതാ സ്റ്റേഷനിലെ എസ്ഐ രമണിയും സംഘവും ശോഭാ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. പത്തു ദിവസമായി നിരാഹാരമനുഷ്ഠിക്കുന്ന ശോഭാ സുരേന്ദ്രന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. ഇതേത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.
നിരാഹാരം തുടരുമെന്ന് കടുത്ത നിലപാടെടുത്ത ശോഭാസുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയും ഒ. രാജഗോപാല്‍ എംഎല്‍എയും അനുനയിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത പോലീസ് ശോഭാ സുരേന്ദ്രനെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 26 ദിവസമായി തുടരുന്ന നിരാഹാര സത്യാഗ്രഹ സമരം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും പാലക്കാട് നഗരസഭാ കൗണ്‍സിലറുമായ എന്‍. ശിവരാജന് ഏറ്റെടുത്തു. മുപ്പതു വര്‍ഷമായി തുടര്‍ച്ചയായി പാലക്കാട് നഗരസഭാ കൗണ്‍സിലറാണ് ശിവരാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: