പുതുവത്സര ദിനത്തില്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടി നേതൃത്വം നല്കുന്ന കേരളസര്‍ക്കാര്‍ സകലവിധ സര്‍ക്കാര്‍ സംവിധാനങ്ങളും സമ്മര്‍ദ്ദങ്ങളും ഉപയോഗിച്ച് നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് വനിതാമതില്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. പണപ്പിരിവ് നടന്നുവരികയാണിപ്പോള്‍. ഇല്ലാത്ത നവോത്ഥാനം പറഞ്ഞാണ് മതില് കെട്ടുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ശബരിമലയില്‍ യുവതികള്‍ കയറുന്നത് നാളിതുവരെ ആരും തടഞ്ഞിട്ടില്ലെന്നതാണ് അതില്‍ പ്രധാനം. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള വിശ്വാസികളായ യുവതികള്‍ നിലവിലെ വിശ്വാസ ആചാരപ്രകാരം ശബരിമലയില്‍ കയറുന്നില്ലെന്നതാണ് സത്യം. ഓരോ മതത്തിലും അമ്പലത്തിലും അതിന്റെതായ ആചാരാനുഷ്ഠാനങ്ങളും മൂല്യങ്ങളും നിലനില്‍ക്കുന്നണ്ട്. അതില്‍ മാറ്റം വരുത്തുകയെന്നത് വിശ്വാസി സമൂഹത്തിന്റെ മാത്രം അവകാശമാണ്.
കോടതി ഉത്തരവിന്റെ മറവില്‍, അത് തെറ്റായി വ്യാഖ്യാനിച്ച് സര്‍ക്കാര്‍, പോലീസ് സഹായത്തോടെ അവിശ്വാസികളായ സ്ത്രീകളെ ഉപയോഗിച്ച് ആചാരാനുഷ്ഠാനങ്ങളില്‍ കളങ്കം വരുത്തുന്നതാണ് നവോത്ഥാനമെന്നാണ് പുതിയ നിര്‍വചനം. ശബരിമലയില്‍ സ്ത്രീ-പുരുഷ വിവേചനം നടക്കുന്നില്ല. വിശ്വാസികളെ സംബന്ധിച്ച് വ്രതാനുഷ്ഠാനങ്ങള്‍, ആചാരങ്ങള്‍ എന്നിവ അനുഷ്ഠിച്ചു മലകയറുമ്പോഴാണ് മനസിനും ശരീരത്തിനും ശാന്തി ലഭിക്കുന്നത്. ഹിന്ദുമതത്തില്‍ മാത്രമല്ല ഭാരതത്തില്‍ പ്രചാരത്തിലുള്ള എല്ലാ മതങ്ങളിലും ഇത്തരം ആചാര-അനുഷ്ഠാനങ്ങള്‍ നിലവിലുണ്ട്. ഇതിനെതിരെ മതില് കെട്ടിയാല്‍ നവോത്ഥാനമാകുമോ? ഹിന്ദു ആചാരം മാറ്റാന്‍ അന്യമതസ്ഥരെ കൂട്ടുപിടിച്ചു മതില്‍കെട്ടുന്നത് തന്നെ വര്‍ഗീയതയെ വളര്‍ത്തുന്നതാണ്. സ്വന്തം മതത്തില്‍ ദുരാചാരങ്ങള്‍ ഒട്ടനവധി ഉള്ള മറ്റുമതങ്ങളിലുള്ളവര് മതിലിന്റെ ഭാഗമാകുന്നത് യുക്തിക്കുചേര്ന്നതല്ല. മതിലിനു ആഹ്വാനം ചെയ്തിരിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിന്റെ നിരവധി സംഭവങ്ങള്‍ നാട്ടില്‍ നിലനില്‍ക്കുമ്പോഴാണ് സ്ത്രീ-പുരുഷ സമത്വത്തിനായി പാര്‍ട്ടി വനിതാമതില്‍ കെട്ടുന്നത്.
നാട്ടില്‍ വ്യവസ്ഥാപിതമായി നിയമവാഴ്ച നിലനില്‍ക്കുമ്പോഴും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്ന പാര്‍ട്ടിക്കാരെ രക്ഷിക്കാന്‍, പ്രശ്നങ്ങള്‍ പോലീസിനെ കൊണ്ട് അന്വേഷിപ്പിക്കാതെ പാര്‍ട്ടിയില്‍ ഒത്തുതീര്ക്കുന്നവരാണ് മതില് കെട്ടി സ്ത്രീകളെ സംരക്ഷിക്കാന്‍ ഒരുങ്ങുന്നത്. ജനങ്ങളെ വിഡ്ഢികളാക്കുകയല്ലേ ഇവര്‍ ചെയ്യുന്നത്. സ്വന്തം പാര്‍ട്ടിക്ക് രക്തസാക്ഷിയായ അഭിമന്യുവിന്റെ ഘാതകരെ പിടിക്കാന്‍ വൈമനസ്യം കാണിക്കുന്ന പാര്‍ട്ടിയാണ് നവോത്ഥാനത്തിനായി മതില് കെട്ടുന്നത് എന്നുകൂടി നാം ഓര്‍ക്കണം.
ശബരിമലയില്‍ പ്രായഭേദമെന്ന്യേ ഹിന്ദു സ്ത്രീകളെ കയറ്റണമെന്ന വിധിയുടെ ചുവടുപിടിച്ചാണ് വനിതാമതിലെന്നതു എല്ലാ മലയാളികള്‍ക്കും അറിയാം. ഇത് ചില സാമുദായിക സംഘടനകള്‍ക്ക് മനസിലാകാത്തത് അത്ഭുതമാണ്. മാറുമറയ്ക്കാത്ത കാലവും മുട്ടിനുതാഴെ മുണ്ടെടുക്കാത്ത കാലവും അയിത്താചരണവും ജന്മി-കുടിയാന് രീതികളും ജാതിവ്യവസ്ഥയും തിരിച്ചുവരുമെന്ന് പറഞ്ഞു പറ്റിച്ചു മതില്‍കെട്ടുന്നത് സാമൂഹ്യദ്രോഹമാണ്. ഇത് കമ്പ്യൂട്ടറിനെതിരെയും ട്രാക്ടറിനെതിരെയും നടത്തിയ സമരങ്ങളെ ഓര്‍മിപ്പിക്കുന്നു. വയലില്‍ കപ്പ, വാഴ, തേങ്ങ് എന്നിവ നട്ടത് വെട്ടിനിരത്തിയവര്‍ ഭരണത്തില്‍ വന്നപ്പോള്‍ വയല്‍തന്നെ ഇല്ലാതാക്കാനുള്ള തരത്തില്‍ നിയമം കൊണ്ടുവന്നു. ഒന്നാം യുപിഎയെ സര്‍ക്കാരിന്റെ ഭാഗമായ പാര്‍ട്ടി ഒപ്പിട്ട ആസിയാന്‍ കരാറിനെതിരെ ഭരണത്തില്‍നിന്ന് മാറി 2009 ഒക്ടോബര്‍ രണ്ടിന് ചങ്ങല തീര്‍ത്തു ജനങ്ങളെ പറ്റിച്ചു. കള്ളപ്പണ ഒഴുക്കുതടയുകയും തീവ്രവാദപ്രവര്ത്തങ്ങള്ക്കുള്ള പണം ഇല്ലാതാക്കുകയും, ഇ-ബാങ്കിങ് വിപുലമാക്കുകയും ബാങ്കുകളില്‍ കള്ളപ്പണം എത്തിക്കുകയും ചെയ്ത നോട്ടുനിരോധനത്തെ എതിര്‍ത്ത് ദേശദ്രോഹ പ്രസ്ഥാനങ്ങള്‍ക്ക് പ്രോത്സാഹനം നല്കുന്ന രീതിയില്‍ 2016 ഡിസംബര്‍ 29ന് ഈ പാര്‍ട്ടി മനുഷ്യചങ്ങല പിടിപ്പിച്ചു.
മുല്ലപെരിയാര്‍ അണക്കെട്ടു ചോരുമെന്നു പറഞ്ഞു 2011 ഡിസംബര്‍ 8നു മനുഷ്യചങ്ങല പിടിപ്പിച്ചു. എന്നിട്ടു ഭരണം കിട്ടി ഇത്രനാളായിട്ടും ഡാമിനെതിരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഒന്നും ചെയ്യാനായില്ല. കേന്ദ്രത്തിനെതിരെ ഇന്ധനവില കൂടുന്നത് തടയാന്‍ എത്ര ചങ്ങലകള്‍ നമ്മെ കൊണ്ട് പിടിപ്പിച്ചു. ഭരണം കയ്യിലുണ്ടെങ്കിലും ടാക്സ് കുറച്ചു ഇന്ധനവില കുറയ്ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. 1977 മുതല്‍ 2011 വരെ പശ്ചിമബംഗാള്‍ തുടര്‍ച്ചയായി ഭരിച്ചിട്ടും അവിടുത്തെ കര്‍ഷകരെ സമുദ്ധരിക്കാതെ പട്ടിണിയിലേക്ക് തള്ളിവിട്ടവര്‍ ഇന്ന് ഭാരതത്തിലെ എല്ലാ കര്‍ഷകരെയും സംരക്ഷിക്കാന്‍ ലോങ്ങ് മാര്‍ച്ചു നടത്തിച്ചും ചങ്ങലകെട്ടിയും മതിലുപണിതും നടക്കുകയാണ്. ഈ രീതി തന്നെയാണ് കേരളത്തിലും പയറ്റുന്നത്. കേരളം തിരിച്ചറിയണം ഈ വനിതാമതില്‍ വര്‍ഗീയത ഉണ്ടാക്കുന്നതാണ്. ഈ വനിതാമതില്‍ സാമൂഹ്യ സ്പര്‍ദ്ധ വളര്‍ത്താതിരുന്നാല്‍ മതിയായിരുന്നു.
-ഡോ. സി.എം. ജോയി, കൊച്ചി.
ഹര്‍ത്താല്‍ ബഹിഷ്കരണത്തിന്റെ ആദ്യപടി
അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ സംസ്ഥാനത്തെ വ്യാപാര മേഖലയുടെ നട്ടെല്ലൊടിക്കുന്ന സാഹചര്യത്തില്‍, ഹര്‍ത്താലുമായി ഇനി സഹകരിക്കേണ്ടതില്ലെന്നാണ് വ്യാപാരികളുടെ തീരുമാനം. ശബരിമല പ്രശ്നത്തില്‍ ഒരു അയ്യപ്പഭക്തന് മനംനൊന്ത് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ബിജെപി സംഘടിപ്പിച്ച ഹര്‍ത്താല്‍ വിജയമായതാണ് വ്യാപാരികളെ ഈ ദിശയില്‍ ചിന്തിക്കാന്‍ പ്രേരണയായത്. പക്ഷേ ചില ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയേക്കാവുന്ന ഹര്‍ത്താലുകളോ തങ്ങളുടെ തന്നെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി നടത്തുന്ന ഹര്‍ത്താലുകളോ പ്രഖ്യാപിച്ചാല്‍ കട തുറക്കുന്നതല്ല.
2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി വ്യാപാരികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനു മുഖ്യകാരണം അടിക്കടി വരുന്ന ഹര്‍ത്താലിന് വ്യാപാരികള്‍ കടയും അടച്ചു വച്ചോണ്ടിരുന്നാല്‍ ഉപഭോക്താവിന് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ബുദ്ധിമുട്ടില്ല. യൂസഫലി മുതലാളിയുടെ ലുലു മാളും അതുപോലുള്ള മറ്റ് മാളുകളും ഹര്‍ത്താല്‍ ദിനം തുറന്നു പ്രവര്‍ത്തിക്കും. കടയും അടച്ചു ഹര്‍ത്താല്‍ ആചരണവും നടത്തി കുത്തിയിരിക്കുന്ന വ്യാപാരി വ്യവസായികളെ ജനം മൈന്റ് ചെയ്യില്ല. യൂസഫലി മുതലാളിയെ ഒരു ഹര്‍ത്താലുകാരനും ചോദ്യം ചെയ്യാന്‍ പോകുന്നില്ല. അപ്പോള്‍ പിന്നെ കടയടച്ചു കുത്തിയിരുന്നിട്ടു കാര്യമില്ല. മുമ്പായിരുന്നെങ്കില്‍ ഒരു ദിവസം കടയില്‍ സാധനം വിറ്റില്ലെങ്കില്‍ പിറ്റേ ദിവസം ജനം അവിടെത്തന്നെ ചെന്നു വാങ്ങും. ഇന്നതിനു നേരമില്ല ജനത്തിന്.
-കെ.എ. സോളമന്, എസ്എല്‍പുരം.
ഇനിയും മാറാത്ത ജനങ്ങള്‍
ഇന്നത്തെ കേരളം അപകടങ്ങളാല്‍ ചുറ്റപ്പെട്ടുകഴിഞ്ഞു. പ്രധാനമായും റോഡപകടങ്ങളാണ്. പക്വതയുള്ള ജനങ്ങളെ വാര്‍ത്തെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിയമങ്ങള്‍ ഏറെക്കുറെ കര്‍ശനമായെങ്കിലും പൂര്‍ണ്ണമായും മാറാത്തത് ജനങ്ങള്‍ മാത്രം. നമ്മുടെ സുരക്ഷയ്ക്കായി അധികൃതര്‍ ഓരോ മുക്കിലും മൂലയിലും നിന്ന് ആളുകളെ പിടികൂടി നടപടി എടുക്കുമ്പോള്‍ നമ്മുക്ക് അവര്‍ ശത്രുക്കളായി മാറും. ടെലിവിഷനിലൂടെ കാണുന്നു, പത്രങ്ങളിലൂടെ വായിക്കുന്നു എന്നിട്ടോ? എനിക്കൊന്നും ഇത് ബാധകമല്ല എന്ന നിലപാടില്‍ റോഡ് സുരക്ഷ നിയമങ്ങളെ പാടേ തള്ളിനീക്കുന്നു.
നിയമങ്ങള്‍ അനുസരിക്കേണ്ടി വന്നാല്‍ ചിലപ്പോള്‍ ഫ്രീക്കന്‍, ഫ്രീക്കത്തി എന്ന പേരുകള്‍ നഷ്ടമായാലോ അല്ലേ? സ്വന്തം ജീവന് വില കല്‍പ്പിക്കാതെ ചീറി പായുന്നവര്‍ ഓര്‍ക്കുക, നാം കാരണം മറ്റൊരു ജീവനും അവരില്‍ ആശ്രയിക്കുന്ന ജീവിതങ്ങളുമാണ് തകരുന്നെതെന്ന്. പോലീസിനെ കണ്ടാല്‍ ഉടന്‍ ഹെല്‍മെറ്റ് എടുത്തുവെച്ച് അവരുടെ കണ്ണില്‍ പൊടിയിടാനാണ് ഭൂരിഭാഗവും ആളുകളും ശ്രമിക്കുന്നത്. എത്രതന്നെ കര്‍ശനമായാലും ഇനിയും മാറാത്തത് ജനങ്ങള്‍ മാത്രം. നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് നമ്മുടെ സുരക്ഷക്കുവേണ്ടിയാണെന്ന് എന്ന് ചിന്തിക്കുന്നുവോ അന്ന് നമ്മുക്ക് ഉറപ്പിക്കാം ജനങ്ങളില്‍ പക്വത വന്നുവെന്ന്.
-ധനലക്ഷ്മി, കോട്ടയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: