പാലക്കാട്: വനിതാ മതിലിനായി ഭിന്നശേഷിക്കാരും രോഗബാധിതരുമായ ക്ഷേമപെന്‍ഷന്‍കാരില്‍ നിന്ന് വരെ പിരിവ്. പെന്ഷന് വിതരണം സഹകരണ സംഘങ്ങള്‍ വഴിയാക്കിയപ്പോള്‍ പാര്‍ട്ടിയിലെ ആള്‍ക്കാരാണ് പെന്ഷന് നല്‍കാനെത്തുന്നത്. ഇവര്‍ തുകയില്‍ നിന്നും നൂറ് രൂപ പിടിച്ചിട്ടാണ് നല്‍കുന്നത്.
എന്തിനാണ് പണം പിടിച്ചതെന്ന് ചോദിക്കുന്നവരോട് വനിതാമതിലിന് പോകാനുള്ള വാഹത്തിനായാണെന്നാണ് മറുപടി. നിര്‍ധനരായ ഇവരില്‍ പലരും കാരണം ചോദിക്കാറുതന്നെയില്ല.
കുഴല്‍മന്ദം, പുതുശ്ശേരി, കൊടുവായൂര്‍ എന്നിവിടങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് പരാതി ഉയരുന്നുണ്ട്. പലര്‍ക്കും എന്തിനാണ് പണം പിടിച്ചതെന്ന് തന്നെ അറിയില്ല. ഗുണഭോക്താവിന്റെ അനുവാദം കൂടാതെയാണ് ക്ഷേമ പെന്‍ഷനുകളില്‍ സര്‍ക്കാര്‍ കൈയിട്ട് വാരുന്നത്. ക്ഷേമ പെന്ഷന് വാങ്ങിക്കുന്നവരില് മിക്ക ഗുണഭോക്താക്കളും തൊഴിലുറപ്പ് സംഘങ്ങളിലുമുള്ളവരാണ്. അതിനാല്‍ ഇതിനെതിരെ പ്രതികരിക്കാനും ഇവര്‍ക്ക് ഭയമാണ്.
നൂറ് രൂപക്ക് പകരമായി ഇക്കൂട്ടര്‍ നല്‍കുന്നത് പാര്‍ട്ടി അച്ചടിച്ച കൂപ്പണാണ്. കുഴല്‍മന്ദത്ത് ഇത്തരത്തില്‍ നൂറ് രൂപയ്ക്ക് പകരമായി നവോത്ഥാന മൂല്യ സംരക്ഷണ സമിതി എന്ന പേരില്‍ കുഴല്‍മന്ദം ഏരിയ കമ്മിറ്റി അച്ചടിച്ച കൂപ്പണാണ് നല്‍കിയിരിക്കുന്നത്. പുതുശ്ശേരിയിലെ വേനോലി, പയറ്റ്കാട് ചള്ള എന്നിവിടങ്ങളിലും പതിനഞ്ച് വാര്‍ഡുകളിലും ഇത്തരത്തില്‍ ക്ഷേമപെന്ഷന് ഗുണഭോക്താക്കളില്‍ നിന്നും പണം കൈപ്പറ്റിയിട്ടുണ്ട്. സര്‍ക്കാര്‍ കണക്ക് പ്രകാരം പുതുശ്ശേരി പഞ്ചായത്തില്‍ 5400ഓളം പേര് ക്ഷേമപെന്ഷന് വാങ്ങുന്നുണ്ട്. ഇതില്‍ നാലായിരത്തോളം പേരില്‍ നിന്നായി വനിതാ മതിലിനായി പണം പിരിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.
പെന്‍ഷന്‍കാരുടെ കൈയില്‍ നിന്നും സിപിഎം നിര്‍ബന്ധിത പിരിവില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. പ്രതിഷേധ സൂചകമായി ബിജെപി ഒന്നാം വാര്‍ഡ് മെമ്പര്‍ ഉഷ ബോര്‍ഡ് യോഗം ബഹിഷ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: