കോട്ടയം: വനിതാ മതിലിന്റെ പേരില്‍ പല സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രവര്‍ത്തനം സ്തംഭിച്ചു. ഉദ്യോഗസ്ഥര്‍ മതില് കെട്ടാന്‍ പാഞ്ഞുനടക്കുന്നതാണ് കാരണം. വനിതാ ശിശുക്ഷേമവകുപ്പ് കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമം സംബന്ധിച്ച പദ്ധതികളുടെ നിര്‍വഹണം ഒഴിവാക്കി മതില് നിര്‍മാണത്തിന് ഓടിനടക്കുകയാണ്. അങ്കണവാടി ഹെല്‍പ്പര്‍ മുതല്‍ ജില്ലാ പ്രോജ്ക്ട് ഓഫീസര്മാര്ക്ക്വരെ മതില് നിര്‍മാണത്തിന് ചുമതലകള്‍ വീതിച്ച് കൊടുത്തു. ഒരോ വാര്‍ഡില്‍നിന്ന് ആളെ സംഘടിപ്പിക്കുന്നത് മുതല്‍ യാത്രയ്ക്കുള്ള വാഹനസൗകര്യം വരെ ഒരുക്കേണ്ടത് ഇവരുടെ ഉത്തരവാദിത്വമാണ്. മതിലിന് ദിവസങ്ങള്‍ മാത്രമുള്ളതിനാല്‍ വാഹനം സംഘടിപ്പിക്കാന്‍ വനിതകളടക്കമുള്ള ഉദ്യോഗസ്ഥര്‍ പരക്കം പായുകയാണ്.
ഒരോ പഞ്ചായത്തില്‍നിന്നും എത്ര അങ്കണവാടി ജീവനക്കാര്‍, സൂപ്പര്‍വൈസേഴ്സ്, മറ്റ് ഓഫീസ് ജീവനക്കാര്‍ പങ്കെടുക്കുമെന്നുള്ള വിശദമായ കണക്ക് ഇന്നലെ ജില്ലാ സാമൂഹികക്ഷേമ ഓഫീസര്‍ക്ക് നല്കാന് നിര്‍ദേശമുണ്ടായിരുന്നു. വീട് വീടാന്തരം കയറി സ്ത്രീകളെ നേരിട്ട് കണ്ട് ലിംഗ സമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയാണെന്നും പരമാവധി ആളുകളെ പങ്കെടുപ്പിക്കണമെന്നുമുള്ള നിര്‍ദേശമാണ് ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ക്ക് വകുപ്പ് മേലധികാരികള്‍ നല്‍കിയിരിക്കുന്നത്.
കുടുംബശ്രീ ഉദ്യോഗസ്ഥരും പ്രവര്‍ത്തകരും ആളെക്കൂട്ടാനുള്ള ഓട്ടത്തിലാണ്. ഒരു അയല്‍ക്കൂട്ടത്തില്‍നിന്ന് കുറഞ്ഞത് 30 പേരെ പങ്കെടുപ്പിക്കാനാണ് നിര്‍ദേശം. മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ കുടുംബശ്രീയുടെ ഒരാനുകൂല്യവും ലഭിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് മതിലിന് വരാന്‍ നിര്‍ബന്ധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: