മാനന്തവാടി: നെല്‍കൃഷി സംരക്ഷിക്കൂ എന്ന പ്ളക്കാര്ഡുമുയര്ത്തി കഴിഞ്ഞവര്‍ഷം വയനാട്ടില്‍ 95 കിലോമീറ്റര്‍ നഗ്നപാദനായി നടന്ന് ജനശ്രദ്ധയാകര്‍ഷിച്ച പ്രഭാകരന് ഒരു ഏക്കര്‍ വയലില്‍ ഒറ്റയ്ക്ക് നെല്‍കൃഷി ചെയ്ത് വിജയഗാഥ രചിക്കുന്നു. കമ്പളക്കാട് വിളമ്പുകണ്ടം പുല്ത്തണമേലേ വീട് പ്രഭാകരനാ(49)ണ് സ്വന്തമായി ക്യഷി ചെയ്ത നെല്ല് വിളവെടുപ്പ് നടത്തി ചരിത്രം സൃഷ്ടിച്ചത്. ഏഴാം തവണയാണ് പ്രഭാകരന് മറ്റ് ആരുടെയും സഹായമില്ലാതെ നെല്‍കൃഷി ചെയ്തത്. പല സ്ഥലങ്ങളിലായി നെല്‍കൃഷി ചെയ്തുവന്ന പ്രഭാകരന് ഈ വര്‍ഷം സ്വന്തം നാട്ടിലാണ് ക്യഷി ഇറക്കിയത്.
തന്റെ സ്വദേശമായ വിളമ്പുകണ്ടത്ത് പലരോടും തരിശുഭൂമി ആവശ്യപ്പെട്ടെങ്കിലും ആരും തയാറായില്ല. കഴിഞ്ഞദിവസം അന്തരിച്ച കൊയ്ത്തിക്കണ്ടി കുഞ്ഞബ്ദുള്ള ഹാജിയും മകന് മാനന്തവാടിയിലെ ഗാനോ മലനാട് ഹെല്‍ത്ത് കെയര്‍ ഉടമ കെ. സുലൈമാനുമാണ് അവസാനം ഭൂമി നല്‍കിയത്. ക്യഷിയെ സ്നേഹിക്കുന്ന കുഞ്ഞബ്ദുള്ള ഹാജി സൗജന്യമായി വയലും കളവും വിട്ടു നല്‍കുകയായിരുന്നു. ജുണ് ആദ്യവാരം തന്നെ പണിയും ആരംഭിച്ചു. ഒന്നര മാസംകൊണ്ട് വയല്‍ ഞാര്‍ നടാനുള്ള പാകത്തിലാക്കി. മറ്റൊരാളുടെ സഹായമില്ലാതെ ഒറ്റക്ക് പഴയ ക്യഷി രീതി പ്രഭാകരന് പ്രാവര്‍ത്തികമാക്കി. നാല് കണ്ടമായിരുന്നത് കൂടുതല്‍ വിളവ് കിട്ടാന്‍ വെള്ളം കെട്ടി നിര്‍ത്താനും മറ്റുമായി 16 കണ്ടമാക്കി. അറുപതോളം പണി വന്നു. ഒരേക്കറില്‍ സ്വന്തമായി തന്നെ വിത്തിറക്കി ഞാറ് പറിച്ചു നട്ടു. സ്വന്തമായി തന്നെ വളവും ചെയ്തു. അര ഏക്കര്‍ വയല്‍ ഹരിത സഞ്ജീവിനി ജൈവവളം ഉപയോഗിച്ചും അര ഏക്കറില്‍ രാസവളം ഉപയോഗിച്ചുമാണ് നെല്‍ക്യഷി ചെയ്തത് നൂറുമേനി വിളഞ്ഞ ഒരേക്കര്‍ പാടം സ്വന്തമായി തന്നെ പ്രഭാകരന് കൊയ്യുകയാണ്. മിനിയാണ് ഭാര്യ. അമിത, അഭിജിത്ത്, അമൃത എന്നിവര്‍ മക്കളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: