കൊച്ചി: മയക്കുമരുന്നുമായി പിടിയിലായ നടി അശ്വതി ബാബുവിന്റെ സിനിമ-സീരിയല്‍ രംഗത്തെ ബന്ധങ്ങള്‍ പോലീസ് പരിശോധിക്കുന്നു. ഫ്ളാറ്റിലെ സന്ദര്‍ശകരേയും സുഹൃത്തുക്കളേയും പോലീസ് ചോദ്യം ചെയ്യും. നടി താമസിച്ചിരുന്ന പാലച്ചുവട് ഡിസി ഗോള്‍ഡന്‍ ഗേറ്റ് ഫ്ളാറ്റില്‍ പലതവണ ലഹരിപ്പാര്‍ട്ടി നടന്നതായി വിവരമുണ്ട്. ഈ സാഹചര്യത്തിലാണ് നിരവധി പേരെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. സ്ഥിരം ഇടപാടുകാരില്‍ ആര്‍ക്കെങ്കിലും ലഹരിക്കടത്തുമായി ബന്ധമുണ്ടോ എന്ന് കണ്ടെത്താനാണ് ശ്രമം.
ഗ്രാമിന് 3000 രൂപ വിലയുള്ള എംഡിഎംഎ എന്ന ലഹരിമരുന്നാണ് നടിയില്‍ നിന്ന് പോലീസ് പിടിച്ചത്. ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണിത്. നടി അശ്വതി ബാബുവിന് പെണ്‍വാണിഭ, മയക്കുമരുന്ന് മാഫിയയുമായും അടുത്ത ബന്ധമുളളതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ബെംഗളൂരുവില്‍ അന്തര്‍ സംസ്ഥാന ബസ് ജീവനക്കാരുടെയും നടിയുടെ സഹായിയും ഡ്രൈവറുമായ കോട്ടയം സ്വദേശി ബിനോ എബ്രഹാമിന്റെയും സഹായത്തോടെയായിരുന്നു ലഹരിമരുന്ന് കടത്ത്.
നടി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് കൊച്ചി-ബെംഗളൂരു-മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തെക്കുറിച്ചും പോലീസിന് വിവരങ്ങള്‍ ലഭിച്ചിരുന്നു.
നടിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നടിക്ക് ഗോവ കേന്ദ്രമാക്കിയ ലഹരി കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവരുടെ അടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വീട്ടുവളപ്പില്‍ മുപ്പതോളം കഞ്ചാവ് ചെടികള്‍ വളര്‍ത്തിയതിന് ഇയാളെ നേരത്തേ പോലീസ് പിടികൂടിയിരുന്നു. വിദേശത്തും അശ്വതി ബാബു ലഹരി മരുന്ന് കേസില്‍ പെട്ടിരുന്നു. റിമാന്‍ഡിലുള്ള നടിയെയും ഡ്രൈവര്‍ ബിനോയെയും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: