തൃശൂര്‍: പട്ടികജാതി വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി പട്ടികജാതി മോര്‍ച്ച അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പട്ടിക വിഭാഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് അഡ്മിഷന്, വെല്‍ഫെയര്‍, കോഷന്‍ ഡെപ്പോസിറ്റ്, ജൂബിലിഫണ്ട്, ബസ്, പി.ടി.എ, പരീക്ഷാഫീസ് എന്നീ വിവിധ പേരുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനധികൃത പണപിരിവ് നടത്തുന്നു. പൊതു, ഉന്നത, സാേങ്കതിക വിദ്യാഭ്യാസം, മെഡിക്കല്‍ വിദ്യാഭ്യാസം, പട്ടികജാതി, വര്‍ഗ്ഗം തുടങ്ങിയ വകുപ്പുകളുടെ സംയോജിത ഇടപെടലുകളും, പരിശോധനകളും ഇല്ലാത്തതാണ് മുഖ്യകാരണം. ഭരണഘടനപ്രകാരം പട്ടിക വിഭാഗക്കാര്‍ക്ക് വിദ്യാഭ്യാസത്തിന് പ്രത്യേക വ്യവസ്ഥ ഉണ്ടായിട്ടും നഗ്നമായ ലംഘനമാണ് സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി വരുന്നത്.
ഇത്തരത്തില്‍ പട്ടികജാതി വിഭാഗങ്ങളെ ചൂഷണം ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ പട്ടികജാതി, വര്‍ഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം കേസ്സെടുക്കണം. ഇത്തരത്തില്‍ പിരിച്ചെടുത്ത ഫണ്ട് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചുകൊടുക്കണം. ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പട്ടികജാതിമോര്‍ച്ച മുഖ്യമന്ത്രിയ്ക്കും പട്ടികജാതി, വര്‍ഗ്ഗ മന്ത്രിയ്ക്കും നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: