ആലപ്പുഴ: വനിതാമതിലിന്റെ പേരില്‍ കുട്ടനാട്ടിലെ പ്രളയബാധിതരെയും സിപിഎമ്മുകാര്‍ പിഴിയുന്നു. മതിലില്‍ പങ്കാളികളാകണമെന്നും പിരിവ് നല്‍കണമെന്നും ആവശ്യപ്പെട്ട് സിപിഎമ്മുകാരും സിഡിഎസ് ചെയര്‍പേഴ്സണ്‍മാരും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ ഭീഷണിപ്പെടുത്തുകയാണ്.
ഒരു കുടുംബശ്രീ അയല്‍ക്കൂട്ടം കുറഞ്ഞത് 500, 1000 രൂപ വീതം നല്‍കണമെന്നാണ് ആവശ്യം. മേല്‍ഘടകങ്ങളില്‍ നിന്ന് നിര്‍ദേശമുണ്ടെന്നും അല്ലാത്തപക്ഷം ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നുമാണ് സിഡിഎസ് ചെയര്‍പേഴ്സണ്‍മാരുടെ ഭീഷണി.
സിഡിഎസ് ചെയര്‍പേഴ്സണ്‍ രത്നമ്മ ഗോപി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി കുട്ടനാട് തലവടി പഞ്ചായത്ത് 15-ാം വാര്‍ഡ് യുവരശ്മി അയല്ക്കൂട്ടാംഗം സുമാ മാത്യൂസ് ജന്മഭൂമിയോട് പറഞ്ഞു. വനിതാ മതില് വിജയിപ്പിക്കാന്‍ വിഹിതം നല്‍കിയില്ലെങ്കില്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ വച്ചായിരുന്നു ഭീഷണി. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സിഡിഎസ് ചെയര്‍പേഴ്സണായിരിക്കുമെന്നും സുമ പറയുന്നു.
അങ്കണവാടി ജീവനക്കാരോടും മതിലിന് പണം ആവശ്യപ്പെട്ടിട്ടുണ്ട്. നല്‍കിയില്ലെങ്കില്‍ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് ഭീഷണി. ഒരാള്‍ കുറഞ്ഞത് 500 രൂപ നല്‍കണം. വനിതാ മതിലില്‍ പങ്കെടുക്കുന്നവരുടെ പട്ടിക നല്‍കാത്തതിന്റെ പേരില്‍ കുട്ടനാട്ടില്‍ പ്രളയബാധിതര്‍ക്ക് വായ്പ നിഷേധിച്ച സംഭവങ്ങളുമുണ്ട്.
കൈനകരിയിലെ ശ്രീദുര്‍ഗ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് വായ്പ നിഷേധിച്ചത്. പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപ പലിശരഹിത വായ്പ നല്‍കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് ഗ്രൂപ്പിലെ പത്തു പേരുടെ വിവരങ്ങളടങ്ങിയ അപേക്ഷയുമായി മായ, ഓമന എന്നിവര്‍ എത്തിയത്.
എന്നാല്‍, ഇവരുടെ അപേക്ഷയില്‍ വനിതാ മതിലില്‍ പങ്കെടുക്കുന്നവരുടെ പട്ടിക നല്‍കിയില്ല എന്ന കാരണം പറഞ്ഞ് ചെയര്‍പേഴ്സണ്‍ ഒപ്പിട്ടു കൊടുക്കാന്‍ വിസമ്മതിച്ചെന്ന് ഇവര്‍ ആരോപിക്കുന്നു. ഡിസംബര്‍ 31ന് മുന്‍പ് അപേക്ഷ ബാങ്കില്‍ നല്‍കിയില്ലെങ്കില്‍ ഇവര്‍ക്ക് വായ്പ നിഷേധിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: