ന്യൂദല്‍ഹി: ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ സിപിഎം നീക്കം തുടങ്ങി. അഞ്ച് സംസ്ഥാനങ്ങളിലെങ്കിലും ഇത്തരത്തില്‍ സഖ്യമുണ്ടാക്കും. തമിഴ്നാട്, മഹാരാഷ്ട്ര, ബീഹാര്‍, യുപി സംസ്ഥാനങ്ങളില്‍ സഖ്യമുണ്ടാക്കാന്‍ ധാരണയായിട്ടുണ്ട്. പശ്ചിമബംഗാളില്‍ അടവുനയത്തിനാണ് സാധ്യത.
ബിജെപി സഖ്യത്തെ പരാജയപ്പെടുത്തുക. സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും സീറ്റുകള്‍ കൂട്ടുക, ബദല്‍ മതേതര സര്‍ക്കാരിന് ശ്രമിക്കുക. ഈ മൂന്ന് നിര്‍ദ്ദേശങ്ങളാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നയമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത്. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ല എന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് നയം. എന്നാല്‍ ഫലത്തില്‍ പ്രാദേശിക സഖ്യങ്ങള്‍ രാഷ്ട്രീയ സഖ്യമായി മാറും. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട ഡിഎംകെ സഖ്യത്തില്‍ സിപിഎം മത്സരിക്കും.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യവുമായി സഹകരിക്കാനാണ് ധാരണം. ബീഹാറില്‍ ആര്‍ജിഡി കോണ്‍ഗ്രസ് വിശാല സഖ്യത്തിന്റെ ഭാഗമാകും. ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തോട് സിപിഎം ഒരു സീറ്റ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് വന്നാലും ഈ സഖ്യത്തിനൊപ്പം നില്ക്കും.
ബംഗാളില്‍ നിന്ന് രണ്ടോ മൂന്നോ സീറ്റെങ്കിലും നേടാന്‍ കോണ്‍ഗ്രസുമായി അടവുനയം അനിവാര്യമെന്നാണ് സംസ്ഥാനനേതാക്കള്‍ നല്കുന്ന സൂചന. പാര്‍ട്ടി കോണ്‍ഗ്രസ് നയം ലംഘിക്കാന്‍ മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സഹകരണം ബംഗാള്‍ ഘടകം ആയുധമാക്കിയേക്കും. നിലവില്‍ ബംഗാളില്‍ 24 പര്‍ഗാനാസ് എന്ന മേഖലയില്‍ മാത്രം ഒതുങ്ങുന്ന പാര്‍ട്ടിയായി സിപിഎം മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: