മലപ്പുറം: പാര്‍ലമെന്റില്‍ മുത്തലാഖ് ചര്‍ച്ചയില്‍ നിന്നും മുസ്ലീം ലീഗ് അംഗം പി.കെ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതിനെതിരെ പാര്‍ട്ടി വിശദീകരണം തേടി. പാണക്കാട് തങ്ങളാണ് കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയത്. ലീഗിന്റെ മറ്റൊരു എം.പിയായ ഇ.ടി മുഹമ്മദ് ബഷീര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ബില്ലിന് എതിരെ വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ എത്താത്ത കുഞ്ഞാലിക്കുട്ടി അന്നേദിവസം മലപ്പുറത്ത് ഒരു വിവാഹ വിരുന്നില്‍ പങ്കെടുക്കുകയായിരുന്നു.
പാര്‍ലമെന്റില്‍ എത്താത്തത് വിവാദമായതോടെ വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി രംഗത്ത് എത്തിയിരുന്നു. മുത്തലാഖ് ബില്‍ രണ്ടാം വട്ടം ലോക്സഭയില്‍ വരുമ്പോള്‍ ചര്‍ച്ചക്കു ശേഷം ബഹിഷ്കരിക്കുക എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പൊടുന്നനെ തീരുമാനിച്ചപ്പോള്‍, മുസ്ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന് അപ്പോള്‍ത്തന്നെ ഞാനും, ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും കൂടിയാലോചിച്ചു തീരുമാനിച്ചു. അദ്ദേഹം അത് നിര്‍വഹിക്കുകയും ചെയ്തു. അതിനാലാണ്, പാര്‍ട്ടിപരമായും വിദേശ യാത്രാപരമായും മറ്റും പല അത്യാവശ്യങ്ങളുള്ളതിനാല്‍ പാര്‍ലമെന്റില്‍ ഞാൻ ഹാജരാവാതിരുന്നത്.
പെട്ടെന്ന് എടുത്ത തീരുമാനമായതിനാലാണ് എതിര്‍ത്ത് വോട്ട് ചെയ്യാന്‍ 11 പേര് മാത്രം ഉണ്ടായത്. പൂര്‍ണമായ നിലക്കുള്ള വോട്ടെടുപ്പല്ല അവിടെ നടന്നതും. വസ്തുത ഇതായിരിക്കെ, കുപ്രചാരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നത് എന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: