ജറുസലേം: ഇസ്രായേലി നോവലിസ്റ്റും സമാധാന പ്രണയിയുമായിരുന്ന അമോസ് ഓസ് (79) അന്തരിച്ചു. ഇസ്രായേല്‍-പാലസ്തീന് പ്രശ്നങ്ങളില്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ ഇടപെടലുകാരനായിരുന്നു മരണംവരെ ഓസ്. എന്റെ എല്ലാനോവലുകളും ജനാധിപത്യങ്ങളാണെന്നു പ്രഖ്യാപിച്ച സാഹിത്യകാരനായിരുന്നു അദ്ദേഹം.
എഡ്വേര്‍ഡ് സെയ്ദിനെപ്പോലെ ഈ രണ്ടു രാജ്യങ്ങളുടേയും സ്നേഹ ഒരുമ അദ്ദേഹത്തിന്റെ നിരന്തര ശ്രമമായിരുന്നു. നാളെ അതു സാധ്യമാകും എന്നു മോഹിച്ചതിനാലാകും ഓസിനെ പ്രവാചകതുല്യനായ നോവലിസ്റ്റെന്നു വിളിച്ചത്. ഹീബ്രുവിലെഴുതിയ അദ്ദേഹത്തിന്റെ കൃതികള്‍ ഇംഗ്ളീഷ് അടക്കം നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എ ടെയില്‍ ഓഫ് ലൗവ് ആന്റ് ഡാര്‍ക്നസ്, ജൂഡാസ്, ദ സെയിം സീ, ബ്ളാക് ബോക്സ്, മൈ മൈക്കേല്‍ എന്നിങ്ങനെ നിരവധി കൃതികളുടെ ഉടമയായ ഓസ്,ചെക്കോവ്, സെര്‍വാന്റിസ്, കാഫ്ക, ബോര്‍ഹെസ്, തോമസ് മന്, പ്രൂസ്റ്റ് തുടങ്ങിയ എഴുത്തുകാരുടെ ആരാധകനായിരുന്നു.
ക്യാന്‍സര്‍ ബാധിതനായി മരിച്ച ഓസ് വലിയ വായനക്കാരനായിരുന്നു. ജീവചരിത്രങ്ങളും ആത്മകഥകളുമാണ് കൂടുതലായി അവസാനകാലത്ത് വായിച്ചിരുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥാപനം കുടുംബമാണെന്നാണ് അമോസ് ഓസ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: