ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ പിടിയിലായ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേല്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മിഷേലിന്റെ മൊഴിയില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ പേരുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ദല്‍ഹിയിലെ പട്യാലഹൗസ് കോടതിയെ അറിയിച്ചു.
സോണിയയുടേയും രാഹുലിന്റെയും പേരുകള്‍ മൊഴികളിലുണ്ടെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. മിഷേലിനെ വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നല്കിയ റിപ്പോര്‍ട്ടിലാണിത്. കോടതി മിഷേലിന്റെ കസ്റ്റഡി നീട്ടി.
ചോദ്യം ചെയ്യലിനിടെ ‘മിസിസ് ഗാന്ധി’ എന്ന പരാമര്‍ശം മിഷേല്‍ നടത്തിയെന്നാണ് എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കിയത്. എന്നാല്‍, ഏതു ചോദ്യത്തിനാണ് ഇങ്ങനെ മറുപടി നല്‍കിയതെന്ന കാര്യം ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു. മിഷേല്‍ മറ്റ് ഇടനിലക്കാരുമായി നടത്തിയ ആശയവിനിമയത്തിലെ ‘ആര്’ എന്ന വിശേഷണമുള്ള പ്രധാന പേരുകാരന് ആരെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു.
അതിനിടെ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ അഭിഭാഷകര്‍ക്ക് രഹസ്യമായി കൈമാറാനുള്ള മിഷേലിന്റെ ശ്രമം എന്‍ഫോഴ്സ്മെന്റ് പൊളിച്ചു. സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ശേഷം വൈകിട്ട് അഭിഭാഷകരെ കാണുന്നതിനിടെയാണ് ചോദ്യങ്ങള്‍ കൈമാറാന്‍ ശ്രമിച്ചത്.
സോണിയയുടെ പങ്കിനെപ്പറ്റിയുള്ള ചോദ്യങ്ങളാണ് മിഷേല്‍ അഭിഭാഷകര്‍ക്ക് രഹസ്യമായി കൈമാറാന്‍ മിഷേല്‍ ശ്രമിച്ചതെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ദിവസവും രാവിലെയും വൈകിട്ടും ഓരോ മണിക്കൂര്‍ വീതം അഭിഭാഷകരെ കാണാന്‍ കോടതി നല്കിയ അനുമതിയുടെ മറവിലായിരുന്നു ഇത്. അഭിഭാഷകര്‍ക്ക് ഹസ്തദാനം നല്‍കുന്നതിനിടെ ചുരുട്ടിയ നിലയിലാണ് ചോദ്യങ്ങള്‍ കൈമാറാന്‍ ശ്രമിച്ചത്.
ഇതുകണ്ട ഡെപ്യൂട്ടി ഡയറക്ടര്‍ രമണ്‍ജീത് കൗര്‍ പേപ്പര്‍ പിടിച്ചെടുത്തു. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് തകര്‍ത്തതെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയെ ബോധിപ്പിച്ചു. ഇതേ തുടര്‍ന്ന് മിഷേലുമായി അഭിഭാഷകര്‍ക്ക് കൂടിക്കാഴ്ച നടത്താനുള്ള സമയം 15 മിനിറ്റായി കുറച്ചിട്ടുണ്ട്. നിശ്ചിത അകലം പാലിച്ചു വേണം മിഷേലിനെ അഭിഭാഷകര്‍ കാണാനെന്നും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: