തിരുവനന്തപുരം: സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗത്തിലൂടെ വനിതാ മതില് പണിയാനുള്ള നീക്കം പിണറായി വിജയന് ഉപേക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള. രാഷ്ട്രീയ ലാഭത്തിനു വേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും സംവിധാനങ്ങളെയും ദുരുപയോഗം ചെയ്യുന്ന പിണറായിയുടെ നീക്കം തെറ്റായ കീഴ്വഴക്കം സൃഷ്ട്ടിക്കാനേ ഉപകരിക്കൂ.
ദേശീയ തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കളേയും ആശാ വര്‍ക്കര്‍മാരേയും കുടുംബശ്രീ പ്രവര്‍ത്തകരേയും നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും ഭരണസ്വാധീനം ഉപയോഗിച്ചുമൊക്കെ മതിലില്‍ പങ്കാളികളാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിനായി വകുപ്പ് സെക്രട്ടറിമാര്‍ ഉത്തരവിറക്കുകയും ചെയ്യുന്നുണ്ട്. ഇത് ജനാധിപത്യ വിരുദ്ധമാണ്.
ഓരോ ഫയലും ഓരോ ജീവിതമാണെന്നും ജോലി സമയങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സീറ്റില്‍ ഉണ്ടാകണമെന്നും ഉത്തരവിറക്കിയ മുഖ്യമന്ത്രിയാണ് പിണറായി വിജയന്. ജോലി തടസ്സപ്പെടുമെന്ന കാരണം ചൂണ്ടിക്കാട്ടി ഓണപ്പൂക്കളം ഇടുന്നത് പോലും വിലക്കിയ കാര്യം പിണറായി മറക്കരുത്. അതേ പിണറായിയുടെ ഭരണത്തിലാണ് ജോലി സമയത്ത് ഉദ്യോഗസ്ഥര്‍ വിളംബരജാഥയ്ക്കും ചുവരെഴുത്തിനും പോസ്റ്റര്‍ ഒട്ടിക്കാനുമൊക്കെ നടക്കുന്നത്.
സ്വന്തം വാക്കിനോ നിലപാടിനോ എന്തെങ്കിലും വില കല്പ്പിക്കുന്നുണ്ടെങ്കില് ഉദ്യോഗസ്ഥരെ അതില്‍ നിന്ന് പിന്തിരിപ്പിക്കണം. സ്വന്തം നിലയില്‍ ആളെക്കൂട്ടാനുള്ള സിപിഎമ്മിന്റെ കഴിവില്‍ വിശ്വാസമില്ലാത്തതു കൊണ്ടാണോ സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കുന്നതെന്ന് പിണറായി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: