കൊച്ചി: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ അഞ്ചുവര്‍ഷത്തില്‍ കഴിഞ്ഞ നടന്നത് 53,268 കുറ്റകൃത്യങ്ങള്‍. 2016-ലെ കണക്കു പ്രകാരം കേരളം പതിമൂന്നാം സ്ഥാനത്തായിരുന്നു. ദല്‍ഹി ആസ്ഥാനമായ രാഷ്ട്രീയ ഗരിമാ അഭിയാന് എന്ന സംഘടനയാണ് വാര്‍ത്താ സമ്മേളനത്തില്‍ ആധികാരിക വെളിപ്പെടുത്തല്‍ നടത്തിയത്. സ്ത്രീശാക്തീകരണത്തിന്റെ പേരില്‍ സംസ്ഥാനത്ത് വനിതാ മതില് നിര്‍മിക്കുമ്പോഴാണ് ദേശീയ സംഘടനയുടെ വെളിപ്പെടുത്തല്‍.
രാജ്യമെമ്പാടും മാന്യതാ മാര്‍ച്ച് നടത്തുന്നതിന്റെ ഭാഗമായി രാഷ്ട്രീയ ഗരിമാ അഭിയാന് ഇന്നലെ എറണാകുളത്തെത്തി. വെള്ളിയാഴ്ച വയനാട് സന്ദര്‍ശിച്ചു. ഇന്ന് തൃശൂര്‍ സന്ദര്‍ശിച്ച് നാളെ കോയമ്പത്തൂര്‍ക്ക് കടക്കുമെന്ന് സംഘടനയുടെ പ്രതിനിധി സമീര്‍ താവ്ഡെ പറഞ്ഞു.2016ല്‍ കേരളത്തില്‍ 1673 ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 19 കൂട്ട ബലാത്സംഗങ്ങളുണ്ട് അതില്‍. കുട്ടികള്‍ക്കെതിരായി 957 അക്രമ സംഭവങ്ങള്‍ ഉണ്ടായി. ഇടതുപക്ഷ സര്‍ക്കാര്‍ വന്നശേഷം ഇത് കൂടി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള ആക്രമണങ്ങള്‍ നിരന്തരം വര്‍ധിക്കുകയാണ്. 2015-16 കാലത്ത്, ദേശീയ കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ടു പ്രകാരം 14 നും 51 നും ഇടയിലുള്ള അഞ്ചു സ്ത്രീകളില്‍ ഒരാള്‍ കേരളത്തില്‍ പീഡിപ്പിക്കപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.
രാഷ്ട്രീയ ഗരിമാ അഭിയാന്റെ ആഭിമുഖ്യത്തിലുള്ള മാന്യതാ മാര്‍ച്ച് 65 ദിവസങ്ങള്‍ കൊണ്ട്, 24 സംസ്ഥാനങ്ങളിലായി ഇരുനൂറിലധികം ജില്ലകളില്‍ 10,000 കിലോ മീറ്റര്‍ സഞ്ചരിച്ച് പ്രചാരണവും ബോധവല്‍ക്കരണവും നടത്തുകയാണ്. മുംബൈയില്‍നിന്ന് തുടങ്ങിയ മാര്‍ച്ച് 2019 ഫെബ്രുവരി 22 ന് ദല്‍ഹിയില്‍ സമാപിക്കും. സംഘത്തില്‍ 65 പേരുണ്ട്. അക്രമങ്ങള്‍ക്ക് ഇരയായിട്ടുള്ളവരാണ് ഇവരില്‍ 50 പേര്.
മുംബൈയില്‍നിന്ന് മാര്‍ച്ച് തുടങ്ങുമ്പോള്‍ പീഡനത്തിനിരയായവരും കുടുംബാംഗങ്ങളുമടക്കം അയ്യായിരത്തോളം പേര് പങ്കെടുത്തു. ടിസ്ക ചോപ്ര, അര്‍ഷദ് വാഴ്സി, സുധാ ചന്ദ്രന്, ആസിഡ് ആക്രമണ വിരുദ്ധ പ്രവര്‍ത്തക ലക്ഷ്മി അഗര്‍വാള്‍, കൂട്ട ബലാത്സംഗത്തെ അതിജീവിച്ച ഭന്‍വാരി ദേവി എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: