”കര്‍മങ്ങള്‍ക്കു വിളഭൂമിയാകിയ
ജന്മദേശമിബ്ഭൂമിയറിഞ്ഞാലും
കര്‍മനാശം വരുത്തേണമെങ്കിലും
ചെമ്മേ മറ്റെങ്ങും സാധിയാ നിര്‍ണയം.
ഭക്തന്മാര്ക്കും മുമുക്ഷു ജനങ്ങള്‍ക്കും
സക്തരായ വിഷയീജനങ്ങള്‍ക്കും
ഇച്ഛിച്ചീടുന്നതൊക്കെക്കൊടുത്തിടും
വിശ്വമാതാവു ഭൂമി ശിവ! ശിവ!
വിശ്വനാഥന്റെ മൂലപ്രകൃതി താന്‍
പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്.”
ഇനി, ഭാരത ക്ഷേത്രത്തിന്റെ മഹിമ വര്‍ണിക്കാന്‍ തുടങ്ങുന്നു. മുന്‍പു പറഞ്ഞ ആശയങ്ങളെ ഒന്നുകൂടി ഉറപ്പിക്കുകയാണ് പൂന്താനം. കര്‍മങ്ങള്‍ക്ക് വിളനിലമായിരിക്കുന്ന ജന്മദേശമാണ് ഈ ഭൂമി. കര്‍മങ്ങള്‍ അനുഷ്ഠിച്ച് മുക്തി നേടാനും ഈ ഭൂമിയില്‍ മാത്രമേ കഴിയൂ. ഇവിടെവെച്ചാണ് കര്‍മനാശം വരുന്നതും. മറ്റെവിടെനിന്നും അത് സാധ്യമല്ല. ഭക്തന്മാര്ക്കും മോക്ഷം ആഗ്രഹിക്കുന്നവര്‍ക്കും പ്രാപഞ്ചിക സുഖങ്ങളില്‍ അഭിരമിക്കുന്നവര്‍ക്കും എല്ലാം, അവരവരുടെ ഇച്ഛയ്ക്കനുസരിച്ച് വേണ്ടത് നല്കുന്ന ലോകമാതാവാണ് ഈ ഭൂമി. ഈശ്വരന്റെ മൂലപ്രകൃതിയായി വിലസുന്ന ഈ ഭൂമി പതിനാലു ലോകങ്ങളിലും വെച്ച് ഉത്തമമാണെന്ന് വേദങ്ങളും വേദപണ്ഡിതന്മാരായ ഋഷിമാരും പറയുന്നുണ്ടല്ലോ.
മഹാവിഷ്ണുവിന്റെ ഭാര്യയാണ് ഭൂമിദേവി എന്നാണ് സങ്കല്പം. ആദി ശങ്കരാചാര്യരുടെ ‘വിഷ്ണു ഭുജംഗപ്രയാത’ സ്തോത്രം നോക്കുക.
”ശ്രിയാശാതകുംഭദ്യുതിസ്നിഗ്ദ്ധകാന്ത്യാ
ധരണ്യാ ച ദുര്‍വാദള ശ്യാമളാംഗ്യാ
കളത്രദ്വയേ നാമുനാ തോഷിതായ
ത്രിലോകീ ഗൃഹസ്ഥായ വിഷ്ണോ നമസ്തേ” എന്ന ശ്ലോകത്തിലും ഇക്കാര്യമാണ് സമര്‍ഥിക്കുന്നത്. വിശ്വമാതാവാണ് ഭൂമി. മക്കളുടെ എല്ലാ തെറ്റുകളും സഹിച്ചും ക്ഷമിച്ചും അവര്‍ക്ക് വേണ്ടതെല്ലാം നല്‍കുന്നത് അമ്മയാണ്. അതേ സ്ഥാനം തന്നെയാണ് ഭൂമി ദേവിക്കും ഇവിടെ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: