ശ്രീനാരായണ ഗുരുദേവന്റെ പ്രവര്‍ത്തനഫലം ഏറെ ശ്രദ്ധേയമാകുന്ന കാലയളവിലാണ് രാജ്യം എത്തിനില്‍ക്കുന്നത്. നമ്മുടെ രാജ്യം എന്നതിനേക്കാള്‍ ലോകം മുഴുവന്‍ ഗുരുദര്‍ശന രശ്മികളാല്‍ വികസിച്ചു വരുന്നു എന്നതാവും യാഥാര്‍ത്ഥ്യം. ഗുരുദേവനെ സംബന്ധിച്ചു ഒരു പ്രത്യേക സംസ്ഥാനം, രാജ്യം എന്നൊന്നില്ലായിരുന്നു. ലോകമെ തറവാട് എന്ന സങ്കല്പത്തില് നിന്നുകൊണ്ടു മനുഷ്യകുലം എന്ന കാഴ്ചപ്പാടായിരുന്നു ഉണ്ടായിരുന്നത്.
മനുഷ്യകുലം ഉള്ളിടത്തൊക്കെ ഗുരുദേവനും അവിടുത്തെ മഹിതമായ ദര്‍ശനത്തിനും ഏറെ പ്രാധാന്യം ഉണ്ട്.ഈ ജീവിതവുമായി ബന്ധപ്പെടുന്ന സമസ്തമേഖലകളിലും വെളിച്ചം പകരുന്നതായി ഗുരുദര്‍ശനം. ഗുരുവിന്റെ അരുളപ്പാടുകള്‍ പരിശോധിക്കുമ്പോള്‍ അവിടെ ഒരു പ്രത്യേക വിഭാഗം എന്നൊന്നു ദര്ശിക്കാനാവുന്നില്ല. സര്‍വ്വര്‍ക്കും വേണ്ടിയുള്ള ഉപദേശങ്ങള്‍, സര്‍വ്വമേഖലക്കും വേണ്ടിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലോകം ഒരു കുടക്കീഴില് നിലകൊള്ളണമെന്ന ഉന്നതമായ കാഴ്ചപ്പാട് ഗുരുക്കന്മാരുടെ ഗുരുവായി ലോകഗുരുവായി ശ്രീനാരായണ പരമഹംസദേവനെ കാണേണ്ടിവരുന്നതുമൂലമാണ്.
ഗുരുദേവന് വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമായിരുന്നു നല്‍കിയത്. ഒരു സംസ്ഥാനത്തു മാത്രമുള്ള ഭാഷയായിരുന്നില്ല ഈ കാഴ്ചപ്പാടിനു പുറകിലുണ്ടായിരുന്നത്. സംസ്ഥാനഭാഷയ്ക്കൊപ്പം ലോകഭാഷയിലേക്കും തലമുറയെ എത്തിക്കണമെന്നു ഗുരു കണ്ടറിഞ്ഞു. ഏക ലോക ഭാവന യാഥാര്‍ത്ഥ്യമാകണമെന്നു വിചാരിക്കുന്ന ഒരു പുണ്യാത്മാവിനു മാത്രമേ ഇപ്രകാരം ചിന്തയുണ്ടാവൂ.
വിദ്യാഭ്യാസം ഏതൊരു സമുദായത്തെയും ഉന്നതിയിലേക്കു നയിക്കുന്നതാകയാല്‍ നാം സമുദായ അഭിവൃദ്ധിയെ കാംഷിക്കുന്നുണ്ടെങ്കില്‍ നമ്മുടെ ഇടയില്‍ വിദ്യാഭ്യാസത്തിനു കൂടുതല്‍ പ്രചാരം ഉണ്ടാക്കാന്‍ കഴിയണം. ഉയര്‍ന്നതരം പരീക്ഷകള്‍ നേടുന്നതിന് എല്ലാവര്ക്കും സാദ്ധ്യമായി എന്നു വരികയില്ല. അതിനാല്‍ ഒരുവിധം ധനം ഉള്ളവര്‍ സാധുക്കളും വിദ്യാതല്പരരുമായ വിദ്യാര്‍ത്ഥികളെ കഴിയുന്നത്ര സഹായിച്ചും ഇതരദേശങ്ങളിലയച്ചു വിദ്യ അഭ്യസിക്കാന്‍ ശ്രമിക്കണം.
ചെറായി വിജ്ഞാനവര്ദ്ധിനി സഭവക ഗൗരീശ്വരം ക്ഷേത്ര പ്രതിഷ്ഠാകര്‍മ്മത്തിന് എത്തിയ വേളയില്‍ ഗുരുദേവന് സഭാ ഭാരവാഹികള്‍ സമര്‍പ്പിച്ച നിവേദനത്തിന് ഗുരുദേവന് നല്കിയ മറുപടിയിലെ വരികളിലാണ് ഈവിധം നിഴലിക്കുന്നത്. ഇപ്പോള്‍ പ്രധാനമായി പ്രചാരത്തിലിരിക്കുന്ന ഭാഷ ഇംഗ്ലീഷാകുന്നു. അതിനാല്‍ ഈ ഭാഷയിലാണ് നാം നമ്മുടെ ശ്രദ്ധ പതിപ്പിക്കേണ്ടത്. സമുദായത്തില്‍ പുരുഷന്മാര്ക്കുമാത്രമല്ല സ്ത്രീകള്‍ക്കും വിദ്യാഭ്യാസമുണ്ടായിരിക്കണം. അവരെ ഇപ്രകാരമുള്ള കാര്യങ്ങളില്‍ പിന്നോട്ടു തള്ളിവിടരുത്.
ഗുരു നല്കിയ മറുപടിയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നിര്‍വഹിക്കേണ്ടതിന്റെയും സ്ത്രീകളെ കൂടി പ്രാപ്തരാക്കേണ്ടതിന്റെയും ആവശ്യകത അന്നു ചൂണ്ടിക്കാണിച്ചിരുന്നു. ഗുരുദേവന്റെ ഈ ഉപദേശവും ഇതിനു സമാനമായുള്ള മറ്റു ഉപദേശങ്ങളും നെഞ്ചിലേറ്റിയതിന്റെ ഫലമാണ് സംസ്ഥാനവും രാജ്യവും ലോകരാജ്യങ്ങളും ഇന്നനുഭവിക്കുന്ന പുരോഗതിയുടെ കാരണമെന്നു ചിന്തിക്കേണ്ടിവരുന്നു.
വിദ്യാഭ്യാസം കഴിഞ്ഞാല്‍ സമുദായാഭിവൃദ്ധിക്കു അത്യാവശ്യമായിട്ടുള്ളത് വ്യവസായമാണ് എന്നു ഗുരു പഠിപ്പിച്ചിരുന്നു. വിദ്യാഭ്യാസമുള്ള തലമുറക്കു വ്യവസായം കുറ്റമറ്റരീതിയില്‍ നടത്താനാകും. വന്‍വ്യവസായങ്ങള്‍ ഏറെയും പരിശോധിച്ചാല്‍ വിദ്യയുടെ പൊന്‍വെളിച്ചം സ്വാംശീകരിച്ചു മുന്നേറുന്നവയെന്നു കാണാം.
വ്യവസായത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ഗുരു നല്കിയ ഉപദേശം ഈ രാജ്യത്ത് ധാരാളമായി ഉണ്ടാകുന്ന കൊപ്ര, ചകിരി മുതലായവ അന്യദേശങ്ങളില്‍ അയച്ച് അവിടെ അവര്‍ രൂപാന്തരപ്പെടുത്തുന്നതിനെ വളരെ കൂടുതല്‍ വിലകൊടുത്തു നാം വാങ്ങിച്ചു ഉപയോഗിക്കുന്നു. ഇപ്രകാരം ചെയ്യേണ്ടി വരുന്നതു അതുകളെ രൂപാന്തരപ്പെടുത്തേണ്ടമാതിരി നമുക്കു അറിയാന്‍ പാടില്ലാത്തതുകൊണ്ടാണ്. ഇതിന്റെ നിവാരണത്തിനു വേണ്ടി നമ്മുടെ കുട്ടികളെ വ്യവസായ ശാലകളില്‍ അയച്ചു പഠിപ്പിക്കണം. ഇതുകൂടാതെ പ്രാഥമിക വിദ്യാഭ്യാസമെങ്കിലും എല്ലാവര്ക്കും ഉണ്ടായിരിക്കണം.
ഇവിടെയും ഗുരുദേവന് അറിവിന്റെ മാഹാത്മ്യം ഉയര്‍ത്തിക്കാട്ടുന്നു. അറിവുനേടാത്ത ജനതക്കു ഉയര്‍ച്ചയുണ്ടാകില്ല എന്ന വസ്തുത ജനതയെ ബോധ്യപ്പെടുത്തുന്നതിനായി നിരവധി ഉപദേശങ്ങളും ഉദാഹരണങ്ങളും പലപ്പോഴായി ഗുരു നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസത്തിനു നമ്മുടെ നാട്ടില്‍ കുറവുകളുണ്ടെങ്കില്‍ മറ്റു മേഖലകളിലെത്തി കുറവു പരിഹരിക്കണമെന്നും നാട്ടില്‍ ലഭ്യമാകുന്ന വസ്തുക്കളില്‍ നിന്നും ഉല്പന്നങ്ങള് രൂപപ്പെടുത്താന്‍ നമുക്കാവുന്നില്ലെങ്കില്‍ കുട്ടികളെ വ്യവസായശാലകളില്‍ അയച്ചു തൊഴില്‍ പരിശീലിപ്പിക്കണമെന്നും അതിനു സാഹചര്യം അനുകൂലമല്ലാത്തവരെ സഹായിക്കേണ്ടത് ധനവാന്മാരുടെ കടമയാണെന്നും നിര്‍ദ്ദേശിച്ചിരുന്നു.
മാറുന്ന കാലത്തിനനുസരിച്ചുള്ള സാധ്യതകള്‍ തേടുന്നതിനും അതനുസരിച്ചു നാടിനെ സമ്പന്നമാക്കണമെന്നും ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി നല്കിയ വേളയിലും ഗുരുദേവന് ഉത്ബോധിപ്പിച്ചിരുന്നു. ധന്യമായ ഈ ഉത്ബോധനത്തിന്റെ സാക്ഷാത്ക്കാരമാണു ശിവഗിരി തീര്‍ത്ഥാടനം എന്നു കാണാം. നേരത്തെ സൂചിപ്പിച്ചതുള്‍പ്പെടെ എട്ടു വിഷയങ്ങളാണു തീര്‍ത്ഥാടന വേളയില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതായി ഗുരുദേവന് നിര്‍ദ്ദേശിച്ചത്. ഗുരുവിന്റെ ഉപദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടു തന്നെ തീര്‍ത്ഥാടനം ഓരോ വര്‍ഷവും സംഘടിപ്പിക്കാന്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ശ്രദ്ധചെലുത്തുന്നുമുണ്ട്.
(കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറാണ് ലേഖകന്‍.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: