ന്യൂദല്‍ഹി: നാളികേര കര്‍ഷകര്‍ക്ക് ആശ്വാസമായി കൊപ്രയുടെ താങ്ങുവിലയില്‍ രണ്ടായിരം രൂപ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ക്വിന്റലിന് 7,511 രൂപ ആയിരുന്ന മില്ല് കൊപ്രയ്ക്ക് 9,511 രൂപ താങ്ങുവില നല്‍കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഈവര്‍ഷം രണ്ടാമത്തെ തവണയാണ് കേന്ദ്രം കൊപ്രാതാങ്ങുവില ഉയര്‍ത്തുന്നത്. ഫെബ്രുവരിയില്‍ ആയിരം രൂപ വര്‍ധിപ്പിച്ച് 6,511 ല്‍ നിന്ന് 7,511 രൂപയാക്കിയിരുന്നു.
ഉണ്ടക്കൊപ്രയുടെ വില ക്വിന്റലിന് 7,750 രൂപയില്‍ നിന്ന് 9,920 രൂപയായും ഉയര്ത്തി്. കേരകര്‍ഷകര്‍ക്ക് ഏറ്റവും മിനിമം തുക ലഭ്യമാക്കുന്നതിനായാണ് താങ്ങുവില വര്‍ധിപ്പിച്ചതെന്ന് കൃഷിമന്ത്രാലയം അറിയിച്ചു. കമ്മീഷന് ഓഫ് അഗ്രിക്കള്‍ച്ചറല്‍ കോസ്റ്റ്സ് ആന്‍ഡ് പ്രൈസസിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് താങ്ങുവില ഉയര്‍ത്തിയത്. നാഫെഡും എന്‍സിസിഎഫും നാളികേര വില നിയന്ത്രിക്കുന്ന നോഡല്‍ ഏജന്‍സികളായി തുടരുമെന്നും കൃഷിമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: