പാലക്കാട്: വനിതാ മതിലില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധം. ഇതേതുടര്‍ന്ന് മലമ്പുഴ പഞ്ചായത്തിന് മുന്നില്‍ നൂറോളം തൊഴിലാളികള്‍ പ്രതിഷേധവുമായെത്തി.
മലമ്പുഴ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കല്ലംകുന്നിലെ വനവാസികള്‍ ഉള്‍പ്പടെയുള്ള തൊഴിലാളികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഇതില്‍ എഴുപതോളം പേര് സ്ത്രീകളാണ്. ഇവര്‍ തൊഴില്‍ ദിനങ്ങള്‍ ലഭിക്കുന്നതിനായി ഡിമാന്‍ഡ് നോട്ടീസ് നല്‍കിയിരുന്നു. ഇത് ജനുവരി ഒന്നാം തീയതി രേഖപ്പെടുത്തേണ്ടതാണ്. ഇത് രണ്ടാം ദിവസത്തേക്ക് മാറ്റിയതിലുള്ള പഞ്ചായത്തിന്റെ നടപടിയിലാണ് പ്രതിഷേധം.
ഒന്നാം തീയതി വനിതാ മതില് നടക്കുന്നതിനാല്‍ വനിതാ പ്രാതിനിധ്യം കുറയുമെന്ന ഭയത്തിലാണ് പഞ്ചായത്ത് അധികൃതരുടെ ഇത്തരത്തിലുള്ള നടപടി. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സിപിഎം നേതൃത്വത്തിന്റെ ഭീഷണിയുള്ളതായും ആരോപണമുണ്ട്. ഒന്നാം തീയതി ഡിമാന്‍ഡ് രേഖപ്പെടുത്തുന്നത് മാറ്റിവെക്കാന്‍ തൊഴിലുറപ്പ് ഓവര്‍സിയര്‍ അക്കൗണ്ടന്റ് ഉദ്യോഗസ്ഥര്‍ക്ക് സിപിഎമ്മിന്റെ സമ്മര്‍ദ്ദമുണ്ട്.
തൊഴിലാളികള്‍ തൊഴില്‍ദിനത്തിനായി ഡിമാന്‍ഡ് നോട്ടീസ് നല്കിയാല് തൊഴിലുറപ്പ് ഓവര്‍സിയര്‍ അക്കൗണ്ടന്റ് ഉദ്യോഗസ്ഥര്‍ പഞ്ചായത്തില്‍ രേഖപ്പെടുത്തി ശേഷം ബ്ലോക്കിന്റെ അനുമതിക്കായി നല്‍കുകയാണ് പതിവ്.
സംഭവത്തില്‍ തൊഴിലാളികളുടെ ഭാഗത്തുനിന്നും പ്രതിഷേധം ഉയര്‍ന്നതോടെ ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് മുങ്ങി. ഇവരെക്കൊണ്ട് അവധി എടുപ്പിച്ചതാണെന്നും ആക്ഷേപമുണ്ട്.
ചര്‍ച്ചയ്ക്കായി ജോയിന്റ് ബിഡിഒ എത്തിയില്ല. പിന്നീട് തൊഴിലാളികള്‍ സെക്രട്ടറിയോട് കാര്യം അവതരിപ്പിച്ച് മടങ്ങുകയാണുണ്ടായത്.
സിപിഐ-സിപിഎം ഭരണത്തിലുള്ള ആറ് വാര്‍ഡുകളിലെ തൊഴിലാളികള്‍ക്ക് ഒന്നാം തീയതി തൊഴിലിന് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. വനിതാ മതിലില്‍ പങ്കെടുത്താല്‍ അന്നത്തെ ശമ്പളവും ലഭിക്കും.
ബിജെപിയുടെ നാലുവാര്ഡിലെയും യുഡിഎഫിന്റെ മൂന്ന് വാര്‍ഡിലേയും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് തൊഴില്‍ദിനങ്ങള്‍ നിഷേധിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: