പൊന്‍കുന്നം: ജനുവരി ഒന്നിന് നടത്തുന്ന വനിതാമതിലിന് ആളെ പങ്കെടുപ്പിക്കാന്‍ അണ്-എയ്ഡഡ്, എയ്ഡഡ് സ്കൂളുകളിലെ ബസ്സുകളാവശ്യപ്പെട്ട് അധികൃതര്‍. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മുഖേനയാണ് സ്കൂള്‍ അധികൃതരോട് ബസ്സുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
രേഖാമൂലം ആവശ്യപ്പെട്ടാല്‍ ബസ് വിട്ടുനല്‍കുന്നത് ആലോചിക്കാമെന്ന് മാനേജ്മെന്റുകള്‍ അറിയിച്ചു.
വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ വിസമ്മതിക്കുന്നവരോട് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെത്തുമ്പോള് ബുദ്ധിമുട്ടാകുമെന്നാണ് ഭീഷണി. സ്കൂളുകള്‍ ആകെ ബസ്സുകളില്‍ പകുതി വിട്ടുനല്‍കണമെന്നാണ് നിര്‍ദേശം. ജനുവരി ഒന്ന് പ്രവര്‍ത്തി ദിവസമായതിനാല്‍ ബസ്സുകള്‍ വിട്ടുനല്‍കുന്നത് സ്കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തുമ്പോള്‍ ഉള്ള ബസ് ഉപയോഗിച്ച് ട്രിപ്പ് നടത്താനാണ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍, ബസ്സുകള്‍ വിട്ടു നല്കുന്നതില് പിടിഎകള്‍ക്ക് ശക്തമായ വിയോജിപ്പാണുള്ളത്.
ബസ്സുകള്‍ വിട്ടുനല്‍കുന്നതില്‍ മാനേജ്മെന്റുകള്‍ക്കും താല്പര്യമില്ല. എന്നാല്‍ സര്‍ക്കാരില്‍നിന്ന് പ്രതികാരനടപടി ഉണ്ടാകുമെന്ന ഭയമാണ് പലര്‍ക്കും. ചില സ്ഥലങ്ങളില്‍ പ്രാദേശിക സിപിഎം നേതാക്കളും സമ്മര്‍ദ്ദം ചെലുത്തി വാഹനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ദേവസ്വം ബോര്‍ഡ് സ്കൂളുകളിലെ വാഹനങ്ങളും വനിതാമതിലിന് വിട്ടുനല്‍കാന്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരില്‍ ചിലര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: