കാസര്‍കോട്: വനിതാ മതിലിന് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതെങ്കിലും ജില്ലാ കളക്ടര്‍മാര്‍ അവലോകന യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കുന്നത് സര്‍ക്കാര്‍ ചെലവില്‍. പിആര്‍ഡി വഴി നോട്ടീസുകളും വിതരണം ചെയ്യുന്നു. അച്ചടിച്ചത് ആരെന്നോ, എത്ര കോപ്പി അച്ചടിച്ചെന്നോ വ്യക്തമാക്കാത്ത നോട്ടീസുകള്‍ വനിതാ മതിലിന്റെ പ്രചരണാര്‍ഥം പുറത്തിറക്കിയിട്ടുണ്ട്. ഇത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍ വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ വിതരണത്തിനെത്തിക്കുകയും ചെയ്തു.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് അവലോകന യോഗങ്ങളും സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സെമിനാറുകളും തെരുവ് നാടകങ്ങളും സംഘടിപ്പിക്കുന്നത്. പങ്കെടുക്കാനെത്തുന്ന ജീവനക്കാര്‍ക്ക് ടിഎ, ഡിഎ, അവര്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ ഇന്ധനം തുടങ്ങിയവയിലൂടെ ലക്ഷക്കണക്കിന് രൂപയാണ് ഖജനാവില്‍ നിന്ന് വിനിയോഗിക്കുന്നത്.
വനിതാ മതിലില്‍ ആരെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പക്ഷെ, കേരളത്തിലെ കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലേയും വനിതാ ജീവനക്കാരോടും വിദ്യാര്ഥിനികളോടും മതിലില്‍ അണിചേരാന്‍ ആവശ്യപ്പെടുന്ന കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ പേരിലുള്ള അഭ്യര്‍ഥന സാമൂഹ്യമാധ്യമങ്ങളിലൂടെ പരക്കുന്നുണ്ട്.
കോളേജുകളിലെത്തുന്ന ഒന്നാംവര്‍ഷ വിദ്യാര്‍ഥികളാകട്ടെ പതിനെട്ട് വയസ്സിന് താഴെയുള്ളവരാണ്. ഈ അഭ്യര്‍ഥനയുടെ പകര്‍പ്പ് കാണിച്ച് അത്തരം വിദ്യാര്‍ഥികളെ അധ്യാപകര്‍ വനിതാ മതിലില്‍ പങ്കെടുക്കാനായി നിര്‍ബന്ധിക്കുകയാണെന്ന് ആരോപണമുണ്ട്. വനിതാമതിലില്‍ അണിനിരക്കേണ്ടവര്ക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ സ്ഥലങ്ങള്‍ നിശ്ചയിച്ച് കാസര്‍കോട് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: