ന്യൂദല്‍ഹി: കോണ്‍ഗ്രസ് സഖ്യത്തെ പരസ്യമായി തള്ളിപ്പറയുമ്പോഴും വിവിധ സംസ്ഥാനങ്ങളില്‍ ഒരുമിച്ച് മത്സരിക്കാന്‍ സിപിഎമ്മില്‍ തീരുമാനം. തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാര്‍, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യത്തിന്റെ ഭാഗമാകാനാണ് നീക്കം. ബംഗാളില്‍ പരസ്യമായി സഖ്യമുണ്ടാക്കാതെ ഏതാനും മണ്ഡലങ്ങളില്‍ രഹസ്യധാരണക്കാണ് ശ്രമം. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ലെന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലെ നയം തള്ളിയാണ് പുതിയ നീക്കം. ബംഗാളിലടക്കം കോണ്‍ഗ്രസ്സിന് താല്പര്യമില്ലെങ്കിലും സഖ്യത്തിനായി പുറകെ നടക്കുകയാണ് സിപിഎം.
തമിഴ്നാട്ടില്‍ ഡിഎംകെ, ബിഹാറില്‍ ആര്‍ജെഡി, മഹാരാഷ്ട്രയില്‍ എന്‍സിപി, ആന്ധ്രയിലും തെലങ്കാനയിലും ടിഡിപി എന്നിവരാണ് കോണ്‍ഗ്രസ്സിനൊപ്പമുള്ളത്. ഈ സഖ്യത്തില്‍ കടന്നുകൂടാനാണ് സിപിഎമ്മിന്റെ നീക്കം.
ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു. എങ്കിലും കോണ്‍ഗ്രസ് പിന്തുണയില്ലാതെ മത്സരിച്ചാല്‍ പിടിച്ചുനില്ക്കാന് പോലുമാവില്ലെന്ന തിരിച്ചറിവിലാണ് പാര്‍ട്ടി.
തൃണമൂല്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കാനാണ് ബംഗാള്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന് താല്പര്യം. സിപിഎമ്മിനെ കൂടെക്കൂട്ടുന്നതില്‍ രാഷ്ട്രീയ നേട്ടമില്ലെന്നും ഇവര്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മമതാ ബാനര്‍ജി കോണ്‍ഗ്രസ്സിനെതിരെ മൂന്നാം മുന്നണിയുമായി മുന്നോട്ടുപോകുന്ന സാഹചര്യം സിപിഎമ്മിന് പ്രതീക്ഷ പകരുന്നുണ്ട്.
ത്രിപുരയും ബംഗാളുമില്ല; ആശങ്കയില്‍ കേന്ദ്ര നേതൃത്വം
ഒന്‍പത് സീറ്റാണ് ലോക്സഭയില്‍ സിപിഎമ്മിനുള്ളത്. ഇതില്‍ രണ്ട് വീതം ത്രിപുരയും ബംഗാളുമാണ് നല്‍കിയത്. ഇത്തവണ രണ്ടിടത്തും പ്രതീക്ഷ വേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ത്രിപുരയിലെ സീറ്റുകള്‍ ബിജെപി പിടിക്കുമെന്ന് സര്‍വ്വെ വന്നുകഴിഞ്ഞു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. കേരളത്തില്‍നിന്നും കഴിഞ്ഞ തവണ ലഭിച്ച അഞ്ച് സീറ്റിലും കുറവുണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ ആശങ്ക. കേരളത്തിന് പുറത്ത് ഒരു സീറ്റെങ്കിലും ലഭിക്കാന്‍ കോണ്‍ഗ്രസ്സിന്റെ ഔദാര്യം ആവശ്യമാണ്. ഇത് ഒപ്പിച്ചെടുക്കാനുള്ള നീക്കമാണ് കേന്ദ്ര നേതൃത്വം നടത്തുന്നത്. കേരളത്തില്‍ ബിജെപിക്ക് ജയസാധ്യതയുള്ള ചില മണ്ഡലങ്ങളില്‍ രഹസ്യധാരണയാകാമെന്ന ഫോര്‍മുലയും സിപിഎം മുന്നോട്ടുവെക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: