കൊച്ചി: ശബരിമലയില്‍ വിശ്വാസികള്‍ക്കെതിരായ എല്ലാ നീക്കങ്ങളും നിര്‍ത്തിവെക്കാന്‍ സിപിഎം സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതോടെ മതിലിനെ മറയാക്കി മുഴുവന്‍ നടപടികളും നിര്‍ത്താന്‍ സര്‍ക്കാരും ആലോചിക്കുന്നു.
ശബരിമല വിരുദ്ധ നീക്കങ്ങള്‍ ഹിന്ദുഐക്യത്തിന് സഹായകമായെന്നും അപകടകരമായ രീതിയില്‍ മാവോയിസ്റ്റുകള്‍ ശക്തിപ്പെടാന്‍ ഇടയാക്കിയെന്നുമാണ് സിപിഎം വിലയിരുത്തല്‍.
ശബരിമലയിലെ നടപടികളെ മുഖ്യമന്ത്രി പിണറായി വിജയന്റെ വീഴ്ചയായി കുറ്റപ്പെടുത്താന്‍ പാര്‍ട്ടിയില്‍ ആര്‍ക്കും ധൈര്യം പോരാ. എന്നാല്‍, താഴേത്തട്ടില്‍നിന്നുള്ള പ്രതികരണങ്ങള്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം ഗൗരവമായെടുത്തിട്ടുണ്ട്.
ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്കിയ പുതിയ വിവരമനുസരിച്ച്, ശബരിമല വിഷയം ഏറ്റവും അധികം സഹായിച്ചത് മാവോയിസ്റ്റുകളെയാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്നു പോലും മാവോയിസ്റ്റുകള്‍ കേരളത്തിലെത്തി പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തി. ശബരിമലയില്‍, കോടതിവിധി പ്രകാരം മല ചവിട്ടാന്‍ എത്തിയവരില്‍ ഭൂരിഭാഗത്തിനും മാവോയിസ്റ്റ്-അതിതീവ്ര ഇടതുപക്ഷ രാഷ്ട്രീയ ബന്ധം ഉണ്ടായിരുന്നു.
ഇടത് സര്‍ക്കാര്‍ ഇത്രയും സാഹസം കാട്ടി, പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടും നേട്ടം മറ്റു ചിലര്‍ കൊണ്ടുപോയെന്നാണ് വിമര്‍ശനങ്ങള്‍.
മകരവിളക്ക് കാലത്തും സര്‍ക്കാര്‍ പിടിവാശി കാട്ടിയാല്‍ അവസരം മുതലാക്കാന്‍ മാവോയിസ്റ്റ് തീവ്രവാദികള്‍ ദുസ്സാഹസം കാട്ടിയേക്കാമെന്നുവരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തു. യുവതികള്‍ കയറുന്നതോ അവരെ ചെറുക്കുന്നതോ അല്ല, അടുത്ത ഘട്ടത്തില്‍ പ്രശ്നം ‘ദുസ്സാഹസം നടത്താനിടയുള്ള മാവോയിസ്റ്റുകളാണ്’ എന്നാണ് വിലയിരുത്തല്‍.
വനിതാ മതിലിലും ഈ കുഴപ്പക്കാരുടെ ഇടപെടല്‍ ഉണ്ടാകാമെന്ന് പോലീസ് ആശങ്കപ്പെടുന്നു. ശബരിമലയില്‍ പോലീസ് സന്നാഹം കൂട്ടുക, അതേസമയം യുവതികളെ പമ്പയ്ക്കപ്പുറം കടത്താതിരിക്കുക, മതിലിന്റെ വിജയം സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ശബരിമല നിലപാടിലെ വിജയമായി പ്രചരിപ്പിക്കുക എന്നതാണ് പാര്‍ട്ടി ആസൂത്രണം ചെയ്തിരിക്കുന്ന പുതിയ തന്ത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: