തിരുവനന്തപുരം: വനിതാമതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മേല്‍ സമ്മര്‍ദ്ദം ഏറുന്നു. സര്‍ക്കാര്‍ വകപ്പുകളിലെ എല്ലാ വനിതാ ജീവനക്കാരും പങ്കെടുക്കണമെന്ന് കാണിച്ച് വകുപ്പ് മേധാവികള്‍ ആവര്‍ത്തിച്ച് സര്‍ക്കുലര്‍ ഇറക്കുകയാണ്. ഓഫീസുകളിലെ വനിതാ ജീവനക്കാരുടെ എണ്ണം കളക്ട്രേറ്റുകള്‍ക്ക് അടിയന്തരമായി നല്‍കണം.
വനിതാമതില്‍ കഴിഞ്ഞാല്‍, എത്ര ജീവനക്കാര്‍ പങ്കെടുത്തുവെന്ന വിവരവും അറിയിക്കണം. യാത്രാ സംവിധാനത്തിനായി ഒരു ജീവനക്കാരനെ ചുമതലപ്പടുത്താനും നിര്‍ദേശം ഉണ്ട്. ഈ സര്‍ക്കുലര്‍ ഓഫീസ് മേധാവികള്‍ ജീവനക്കാരെ കാണിച്ചാണ് മതിലിനായുള്ള എണ്ണം തിട്ടപ്പെടുത്തുന്നത്.
ജനുവരി ഒന്നിന് നടക്കേണ്ട എഞ്ചിനീയറിംഗ് പരീക്ഷകളും വനിതാ മതിലിനുവേണ്ടി മാറ്റി വയ്പ്പിച്ചു. ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നടത്താനിരുന്ന എട്ട് പരീക്ഷകളാണ് മാറ്റിവെച്ചത്. ബിടെക്, ബിആര്‍ക്, എംടെക്, എംആര്‍ക്, എംസിഎ ഉള്‍പ്പെടെയുള്ള പരീക്ഷകളാണ് മാറ്റിയത്. കോളേജിയറ്റ് എഡ്യുക്കേഷണല്‍ ഡയറക്ടറേറ്റി നിര്‍ദേശ പ്രകാരമാണിത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും കഴിഞ്ഞദിവസം പ്രത്യേക ഉത്തരവ് ഇറക്കി. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനുവരി ഒന്നിന് സര്‍ക്കാര്‍ വനിതാമതില്‍ സംഘടിപ്പിക്കുന്നതായും ഈ ഉദ്യമത്തില്‍ വ്യവസായ വകുപ്പിന് കീഴിലുള്ള എല്ലാ പൊതുമേഖല സ്ഥാപനങ്ങളുടെയും ജിവനക്കാരുടെ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
ഐടി കമ്പനികള്‍ക്കും കഴിഞ്ഞദിവസം പ്രത്യേക ഉത്തരവ് നല്കി. വനിതാ ജീവനക്കാരെ മതിലില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിലെ സിഇഒയ്ക്ക് കളക്ടര്‍ സര്‍ക്കുലര്‍ നല്കി. വാഹനത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. കത്ത് ലഭിച്ചതോടെ സിഇഒ വെട്ടിലായി. പാര്‍ക്കിലെ വിദേശ കമ്പനി അധികൃതരോട് വനിതാ മതിലിനെക്കുറിച്ച് എന്ത് വിശദീകരണം നല്‍കണമെന്ന് അറിയാതെ വിഷമിക്കുകയാണ് സിഇഒ. സംസ്ഥാനത്തെ മറ്റ് ഐടി പാര്‍ക്കുകള്‍ക്കും ഇത്തരത്തില്‍ സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.
സഹകരണ സംഘങ്ങളില്‍ നിന്നും പണപ്പിരിവില്ല. പകരം പോസ്റ്റര്‍ പ്രിന്റ് ചെയ്തതിനുള്ള പണം നല്‍കാനാണ് നിര്‍ദേശം. പണം നല്‍കാത്ത സംഘങ്ങളോട് അവരുടെ പേരുവച്ച് പോസ്റ്റര്‍ പ്രിന്റ് ചെയ്ത് പതിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. രജിസ്ട്രാര്‍ ഓഫീസിലെ ഇടത് യൂണിയനാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.
സ്വകാര്യ ബസ്സുടമകളെയും ആംബുലന്‍സുകളെയും സര്‍ക്കാര്‍ പിടികൂടിയിട്ടുണ്ട്. മതിലില്‍ പങ്കെടുക്കുന്നതിന് കുടുംബശ്രീ പ്രവര്‍ത്തകരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും എത്തിക്കുന്നതിനായി ബസ്സുകള്‍ വിട്ട് നല്‍കണം. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല. സിപിഎമ്മിലെ പ്രാദേശിക നേതാക്കള്‍ പറയുന്ന സ്ഥലത്ത് ബസ്സുകള്‍ നല്‍കണം. വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷ നല്കി ആശുപത്രിയിലേക്ക് മാറ്റണം. ഇതിനായി ആംബുലന്‍സുകള്‍ പ്രത്യേക സ്ഥലങ്ങളില്‍ എത്തിക്കാനാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: