തിരുവനന്തപുരം : പ്രളയത്തിനുശേഷമുള്ള സംസ്ഥാനത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്ന് ഗവര്‍ണര്‍ പി. സദാശിവം. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് 3000 കോടി രൂപയുടെ ധനസഹായം ലഭിച്ചിട്ടും ഇതുവരെ 1200 കോടി മാത്രമാണ് സംസ്ഥാനം ചെലവഴിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരള പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം ചേര്‍ക്കുന്നത് ശരിയല്ല. രണ്ടുകൊല്ലത്തേയ്ക്കെങ്കിലും സര്‍ക്കാര്‍ ചെലവുകള്‍ ചുരുക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിവിധ മന്ത്രാലയങ്ങള്‍ക്കും ഇതുസംബന്ധിച്ച് ഗവര്‍ണര്‍ എന്ന നിലയില്‍ താന്‍ കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം പ്രളയം പാതിയെങ്കിലും മനുഷ്യ നിര്‍മിതമാണെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. എന്നാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേന്ദ്ര ഇടപെടല്‍ വേഗത്തിലുണ്ടായിരുന്നു.
പ്രളയ അതിജീവനത്തില്‍ ഇന്ത്യയ്ക്കു തന്നെ കേരളം മാതൃകയാണ്. കേരളത്തെ കൈപിടിച്ച് കര കയറ്റാന്‍ ഇവിടുത്തെ അവസ്ഥ ബോധ്യപ്പെടുത്തി സഹായം ലഭ്യമാക്കാന്‍ എംപിമാര്‍ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: