ആലപ്പുഴ/തിരുവനന്തപുരം: ജാതിസംഘടനകളെ കൂട്ടുപിടിച്ച് വനിതാ മതില് നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച സിപിഎം നേതാവ് വി. എസ്. അച്യുതാനന്ദനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അച്യുതാനന്ദന് ഇപ്പോഴും സിപിഎം ആണെന്നാണ് തന്റെ വിശ്വാസമെന്നും, എല്ലാ സിപിഎമ്മുകാരും ആ പാര്‍ട്ടിയുടെ നിലപാട് അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും കാനം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അധികം വൈകാതെ കാനത്തിനു മറുപടിയുമായി വിഎസ് രംഗത്തു വന്നു. കാനം ഇപ്പോഴും സിപിഐയില്‍ ആണെന്ന് തനിക്ക് ഉറപ്പുണ്ടെന്നായിരുന്നു വിഎസ്സിന്റെ മറുപടി. യുവതീപ്രവേശത്തെ അനുകൂലിക്കാന്‍ കാനം അല്‍പ്പം വൈകിപ്പോയെന്ന് വിഎസ് പരിഹസിച്ചു.
സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണിയാണ് വനിതാ മതില് നടത്താന്‍ തീരുമാനിച്ചത്. വനിതാ മതിലില്‍ വിഎസ് സ്വീകരിച്ച നിലപാട് ശരിയാണോ എന്ന് അദ്ദേഹത്തോട് ചോദിക്കണം, കാനം രാജേന്ദ്രന് ആലപ്പുഴയില്‍ പറഞ്ഞു. നവോത്ഥാനം വേണോ വിമോചന സമരം വേണോ എന്ന് എന്‍എസ്എസ് തീരുമാനിക്കണം. മന്നത്തിന്റെ ശിഷ്യര്‍ നവോത്ഥാനത്തില്‍ നിന്ന് മാറിപ്പോവുകയാണെന്നും കാനം വിമര്‍ശിച്ചു.
ഇടതു മുന്നണി വിപുലീകരണത്തിലും വിഎസ്സിനെ കാനം വിമര്‍ശിച്ചു. മുന്നണി പ്രവേശനത്തിന് കക്ഷി നേതാക്കളുടെ ജാതകം നോക്കേണ്ട കാര്യമില്ല. ഐഎന്‍എല്‍ കഴിഞ്ഞ 25 വര്‍ഷമായി എല്‍ഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. അവര്‍ വര്‍ഗീയ പാര്‍ട്ടിയാണെന്ന് മുന്നണിയില്‍ ആര്‍ക്കും അഭിപ്രായമില്ല. ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി സഹകരിച്ചാണ് പ്രവര്‍ത്തിച്ചത്. ആ ബന്ധം ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ അംഗീകരിച്ചതു കൊണ്ടാണ് പത്തനാപുരത്തടക്കം ഇടതുപക്ഷത്തിന് വിജയം നേടാന്‍ കഴിഞ്ഞതെന്നും കാനം പറഞ്ഞു.
ഇടതുമുന്നണിയിലും സിപിഎമ്മിലെ ഉള്‍പാര്‍ട്ടി പ്രശ്നങ്ങളിലും മുന്‍കാലങ്ങളിലെല്ലാം വിഎസ്സിനൊപ്പം നിന്ന നിലപാടില്‍ നിന്ന് സിപിഎം മാറുന്നതിന്റെ സൂചനയാണ് കാനത്തിന്റെ വാക്കുകള്‍. വിഎസ്സിനെതിരെ പരസ്യവിമര്‍ശനത്തിന് കാനം തയാറായതും ശ്രദ്ധേയമാണ്. പിണറായി വിജയന്റെ നിലപാടുകള്‍ക്ക് എതിരെ പരസ്യപ്രസ്താവനകള്‍ നടത്തിയാണ് സിപിഐയും കാനം രാജേന്ദ്രനും പൊതുജന പിന്തുണ നേടിയെടുത്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: