പത്തനംതിട്ട: അയ്യപ്പഭക്തരായ പോലീസുകാരെ തെരഞ്ഞുപിടിച്ച് പീഡിപ്പിക്കാന്‍ ആഭ്യന്തര വകുപ്പില്‍ നീക്കം. അയ്യപ്പജ്യോതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചെന്ന കാരണം പറഞ്ഞ് രണ്ട് സിപിഒമാരെ സസ്പെന്‍ഡ് ചെയ്തു. പമ്പ, കോന്നി പോലീസ് സ്റ്റേഷനുകളില്‍ ജോലി നോക്കിയിരുന്ന പോലീസുകാരെയാണ് പത്തനംതിട്ട ജില്ലാ പോലീസ് ചീഫ് ടി. നാരായണന് സസ്പെന്‍ഡ് ചെയ്തത്.
ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളെ പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന തരത്തില്‍ ഫേസ്ബുക്കിലും മറ്റും പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതാണ് സസ്പെന്ഷന് കാരണമായി ഉത്തരവില്‍ പറയുന്നത്. എന്നാല്‍, അയ്യപ്പജ്യോതിയുടെ ദൃശ്യങ്ങള്‍ മാത്രമാണ് ഇരുവരും ഷെയര്‍ ചെയ്തത്. അടുത്ത ദിവസം തന്നെ ഇത് പിന്‍വലിക്കുകയും ചെയ്തിരുന്നു. സിപിഎം അനുകൂല പോലീസ് അസോസിയേഷന് നേതാക്കളുടെ ഇടപെടലാണ് പോലീസുകാരെ പീഡിപ്പിക്കുന്നതിന് പിന്നിലെന്നറിയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് പോസ്റ്റിട്ട ഏനാത്ത് എസ്ഐ പത്മഗോപനെതിരെ ബിജെപി പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ തയാറാകാത്ത സര്‍ക്കാരാണ് ഭക്തരായ പോലീസുകാരെ മണിക്കൂറുകള്‍ക്കകം സസ്പെന്‍ഡ് ചെയ്തത്.
സസ്പെന്‍ഷനിലായ രണ്ട് പോലീസുകാരും സാലറി ചലഞ്ചിനെ അനുകൂലിച്ചിരുന്നില്ല. ഇതിലുള്ള പകപോക്കല്‍ കൂടിയാണ് ഈ നടപടിയെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: