കൊച്ചി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാരിന്റെ ഹിന്ദുവേട്ട തുടരുന്നു. ആചാരലംഘന നീക്കത്തിനെതിരെ ജ്വലിച്ചുയര്‍ന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുത്തതിന്റെ പേരില്‍ സ്ത്രീകള്‍ അടക്കമുള്ള ഭക്തരെ കേസില്‍ കുടുക്കാനുള്ള നീക്കങ്ങള്‍ പോലീസ് അണിയറയില്‍ തുടരുന്നു.
ശബരിമലയില്‍ നാമജപം നടത്തിയതിന്റെ പേരില്‍ ആയിരക്കണക്കിന് ഭക്തര്‍ക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ഹിന്ദു സമൂഹത്തിനെതിരായ പിണറായി സര്‍ക്കാരിന്റെ അടുത്ത നീക്കം. തുടക്കമെന്ന നിലയിലാണ് അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത എറണാകുളം ജില്ലയിലെ 1800 ഭക്തര്‍ക്കെതിരെ പോലീസ് കേസെടുത്തത്. അയ്യപ്പജ്യോതിയുടെ വന്‍ വിജയത്തില്‍ വിറളിപിടിച്ച സര്‍ക്കാര്‍, മറ്റു ജില്ലകളിലും ഭക്തര്‍ക്കെതിരെ കേസെടുക്കാനാണ് ആലോചിക്കുന്നത്.
എറണാകുളം ജില്ലയിലെ അങ്കമാലി, പെരുമ്പാവൂര്‍, കുറുപ്പംപടി, മൂവാറ്റുപുഴ എന്നി വിടങ്ങളിലാണ് കേസെടുത്തത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, ജില്ലാ സെക്രട്ടറിമാരായ എം.എ. ബ്രഹ്മരാജ്, എം.എന്‍. ഗോപി എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയാണ് അങ്കമാലി പോലീസ് കേസെടുത്തത്. പെരുമ്പാവൂരില്‍ 500 പേര്‍ക്കെതിരെയും കുറുപ്പംപടിയില്‍ 200 പേര്‍ക്കെതിരെയും മൂവാറ്റുപുഴയില്‍ 600 പേര്‍ക്കെതിരെയും കേസെടുത്തു. അനധികൃതമായി സംഘം ചേരല്‍, മാര്‍ഗതടസ്സം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അങ്കമാലിയില്‍ അയ്യപ്പജ്യോതി ഉദ്ഘാടനം ചെയ്ത പിഎസ്സി മുന്‍ ചെയര്മാന് ഡോ.കെ.എസ്. രാധാകൃഷ്ണന്, ദീപം തെളിയിച്ച മുന്‍ ഡിജിപി എം.ജി.എ. രാമന് എന്നിവര്‍ക്കെതിരെയും കേസെടുക്കും. ഇവരുടെ പേരുകള്‍ നിലവില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അന്വേഷണത്തിനുശേഷം പ്രതി ചേര്‍ക്കുമെന്നും പോലീസ് അറിയിച്ചു. അങ്കമാലി മുതല്‍ മൂവാറ്റുവുഴ വരെ എംസി റോഡിലായിരുന്നു ജ്യോതി തെളിയിച്ചത്. 22 ലക്ഷത്തിലധികം വിശ്വാസികളാണ് അയ്യപ്പജ്യോതിയില്‍ അണിനിരന്നത്. സ്ത്രീകളുടെ വന്‍ പങ്കാളിത്തവും സര്‍ക്കാരിനെ അലട്ടുന്നു. അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത ഭക്തര്‍ക്കെതിരെ വനിതാ മതിലിനു ശേഷം മറ്റു ജില്ലകളിലും കേസെടുക്കാനാണ് നീക്കം. എല്ലായിടത്തും പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് പോലീസ് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: