ഇരിട്ടി(കണ്ണൂര്‍): അമ്പായത്തോട്ടില്‍ മാവോവാദികള്‍ തോക്കേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ തണ്ടര്‍ബോള്‍ട്ട് സേന കൊട്ടിയൂര്‍ വനമേഖലയില്‍ തിരച്ചില്‍ നടത്തി. സംഘത്തിലെ മൂന്ന് പേരെ തിരിച്ചറിഞ്ഞു. ജില്ലാ പോലീസ് മേധാവി ശിവവിക്രം, തലശ്ശേരി എഎസ്പി, ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തില്‍ കേളകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുഎപിഎ പ്രകാരമാണ് കേസ്. യുഎപിഎയുടെ വിവിധ വകുപ്പുകള്‍ ആയുധ നിയമം, ഐപിസിയുടെ വിവിധ വകുപ്പുകള്‍ എന്നിവ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരായ സി.പി. മൊയ്തീന്, രാമു, കവിത (കീര്‍ത്തി) എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നതായി നക്സല്‍ വിരുദ്ധ സേന തിരിച്ചറിഞ്ഞു. വര്‍ഷങ്ങളായി പോലീസ് തിരഞ്ഞുകൊണ്ടിരിക്കുന്ന മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ടവരാണ് മൂന്നുപേരും. ശനിയാഴ്ച വൈകുന്നേരം ആറു മണിക്കു ശേഷമാണ് തോക്കേന്തിയ നാലംഗ മാവോയിസ്റ്റ് സംഘം കണ്ണൂര്‍ വയനാട് അതിര്‍ത്തിയിലെ അമ്പായത്തോട് ടൗണില്‍ എത്തി മുദ്രാവാക്യം വിളിക്കുകയും പോസ്റ്ററുകള്‍ പതിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തതത്. പതിനഞ്ച് മിനിറ്റോളം സംഘം ഇവിടെ ഉണ്ടായിരുന്നു.
കടയില്‍ നിന്ന് അരിയും പച്ചക്കറികളും ശേഖരിച്ചശേഷം ഇവര്‍ കൊട്ടിയൂര്‍ വനത്തിലേക്ക് പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: