ആലപ്പുഴ: പട്ടിക വിഭാഗങ്ങളുടെ ആരാധനാ സങ്കേതങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്നില്ലെന്ന് ദ്രാവിഡ ക്ഷേത്ര സംരക്ഷണ വേദി കുറ്റപ്പെടുത്തി. പട്ടികജാതി വിഭാഗങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയും സര്‍ക്കാരും ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് സംരക്ഷണവേദി സംസ്ഥാന സെക്രട്ടറി എന്‍.എന്‍. ഗോപിക്കുട്ടന് കുറ്റപ്പെടുത്തി.
പട്ടിക വിഭാഗങ്ങളുടെ ആരാധനാ സങ്കേതങ്ങളിലെ കുളങ്ങള്‍ കല്‍ഭിത്തി കെട്ടി സംരക്ഷിക്കുന്നതിനും മറ്റു വികസനങ്ങള്‍ക്കുമായി പരമാവധി അഞ്ചുലക്ഷം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.
മുന്‍കാലങ്ങളില്‍ കൃത്യമായി തുക നല്‍കിയിരുന്നെങ്കിലും രണ്ടു വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണ്. നൂറുകണക്കിന് അപേക്ഷകളാണ് പട്ടികജാതി ക്ഷേമവകുപ്പില്‍ കെട്ടിക്കിടക്കുന്നത്. ഇതുസംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍പോലും സര്‍ക്കാര്‍ തയാറാകുന്നില്ല. സഹകരണ സംഘങ്ങളില്‍ പത്തുശതമാനം സംവരണം പട്ടിക വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതും നടപ്പാക്കുന്നില്ല. കാവുകളും കുളങ്ങളും സംരക്ഷിക്കുന്നതിന് അനുവദിച്ച ഫണ്ടും ജില്ലാപഞ്ചായത്ത് ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ വിതരണം ചെയ്യാന്‍ തയാറാകുന്നില്ല. ഇക്കാര്യങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അതിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങളോട് സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.കെ. രാമചന്ദ്രന്, വി.എസ്. കലേശന്, പി.എം. ഗിരീഷ്കുമാര്‍, പി.കെ. രാമചന്ദ്രന്, സി.വി. രാജപ്പന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: