ശിവഗിരി: നമുക്ക് ജാതിയില്ലെന്ന് നൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് വിളിച്ചു പറഞ്ഞ ശ്രീനാരായണ ഗുരുവാണ് കേരളത്തില്‍ നവോത്ഥാനത്തിനും മതസൗഹാര്‍ദത്തിനും അടിത്തറ പാകിയതെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ശിവഗിരി തീര്‍ഥാടന മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ ദര്‍ശനങ്ങള്‍ മുറുകെപിടിച്ചുള്ള ഓരോ ശിവഗിരി തീര്‍ഥാടനവും വലിയ ആശയങ്ങളാണ് സമൂഹത്തിന് നല്‍കുന്നത്. ശിവഗിരിയിലെത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തിലുള്ള വര്‍ധന ഗുരുദേവ ദര്‍ശനത്തിലുള്ള പ്രാധാന്യത്തിന് തെളിവാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ശിവഗിരി ടിവിയുടെ ലോഗോ പ്രകാശനവും ഗവര്‍ണര്‍ നിര്‍വഹിച്ചു. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള മുഖ്യാതിഥിയായിരുന്നു.
തീര്‍ഥാടന കമ്മിറ്റി സെക്രട്ടറി വിശാലാനന്ദ സ്വാമി അനുഗഹ പ്രഭാഷണം നടത്തി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, എന്‍.കെ. പ്രേമചന്ദ്രന് എംപി, കെ.സി. വേണുഗോപാല്‍ എംപി, ഗോകുലം ഗ്രൂപ്പ് ചെയര്മാന് ഗോകുലം ഗോപാലന്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്ദു ഹരിദാസ്, അര്‍ജ്ജുന പുരസ്കാര ജേതാവ് വി. ഭാസ്കരന്, വി. ജോയി എംഎല്‍എ, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി, ശാരദാനന്ദ സ്വാമി തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്നു രാവിലെ 10ന് തീര്‍ഥാടന സമ്മേളനം കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാല ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് ‘കേരളത്തിന്റെ പുനര്‍നിര്‍മാണം ഗുരുദര്‍ശനത്തിലൂടെ എങ്ങനെ സാധ്യമാക്കാം’ എന്ന വിഷയത്തില്‍ സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം
ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: