കോട്ടയം: നാളത്തെ വനിതാ മതിലില്‍ പങ്കെടുക്കാന്‍ സ്കൂള്‍ അധ്യാപികമാര്‍ക്കും മറ്റ് വനിതാ ജീവനക്കാര്‍ക്കുംമേല്‍ സമ്മര്‍ദ്ദം. മതിലില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
മതിലുമായി ബന്ധപ്പെട്ട നവോത്ഥാന സന്ദേശം ഇന്ന് രാവിലെ സ്കൂള്‍ അസംബ്ലിയില്‍ വായിക്കാനും സര്‍ക്കുലറില്‍ പറയുന്നു. സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയത്.
മതിലുമായി ബന്ധപ്പെട്ട് ഇടതു യൂണിയനായ കെഎസ്ടിഎ ആളെക്കൂട്ടാനുള്ള ഓട്ടത്തിലായിരുന്നു. ഇതിനായി ശക്തമായ സമ്മര്‍ദ്ദമാണ് സംഘടന അധ്യാപകര്‍ക്കുമേല്‍ ചെലുത്തിയത്.
പ്രളയവുമായി ബന്ധപ്പെട്ട് സാലറി ചലഞ്ചില്‍ പങ്കെടുക്കാനും കെഎസ്ടിഎ വലിയ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. സ്ഥലം മാറ്റവും മറ്റും ഭയന്ന് സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിതരായി.
അതേസമയം, എയ്ഡഡ് സ്കൂളുകളില്‍ നിന്ന് പങ്കെടുക്കാത്തവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമിച്ചത്. ഇതേ തന്ത്രമാണ് മതിലില്‍ പങ്കെടുക്കാന്‍ അധ്യാപികമാരോടും സംഘടന പ്രയോഗിക്കുന്നത്. മതിലില്‍ അധ്യാപികമാരും പങ്കെടുക്കണമെന്ന സര്‍ക്കുലര്‍ വന്നതോടെ ജനുവരി ഒന്നിന് ഉച്ചയ്ക്ക് ശേഷം അധ്യയനം മുടങ്ങുന്ന അവസ്ഥയാണ്.
പ്രളയത്തെ തുടര്‍ന്ന് ഒന്നര മാസത്തോളം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധ്യയനം മുടങ്ങിയിരുന്നു. രണ്ടാം ശനിയാഴ്ച ഒഴിച്ചുള്ള ശനിയാഴ്ചകള് പ്രവൃത്തിദിനമാക്കിയും അധ്യയന സമയം കൂട്ടിയുമാണ് നഷ്ടപ്പെട്ട ദിനങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുന്നത്. ഈ സമയത്താണ് മതിലിന്റെ പേരില്‍ സര്‍ക്കാര്‍ തന്നെ അധ്യയനം മുടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: