ബാബു കോളനിയിലെ ഹേമലത, മുത്തശ്ശി പാപ്പയ്ക്കൊപ്പം, മിനുക്കംപാറ കോളനിയിലെ സ്നേഹ, അമ്മ സിലോമണിയോടൊപ്പം,
പാലക്കാട്: എന്‍ഡോസള്‍ഫാനും അതിനേക്കാള്‍ വീര്യമേറിയ കീടനാശിനികളും പാലക്കാട്ടെ മാംഗോ സിറ്റിയെന്ന മുതലമടയേയും മഹാദുരന്തത്തിലേക്ക് നയിക്കുന്നു. നിരോധിച്ച എന്‍ഡോസള്‍ഫാന്‍ മാത്രമല്ല അതിലും വീര്യം കൂടിയ കീടനാശിനികളാണ് ഇവിടെ മാവ് കൃഷിക്ക് ഉപയോഗിക്കുന്നത്. ഇതിന്റെ പ്രത്യാഘാതം മാമ്പഴം കഴിക്കുന്നവരെ മാത്രമല്ല പ്രദേശവാസികളെയും വേട്ടയാടുകയാണ്. പൂവിടുന്നത് മുതല്‍ വിളവെടുപ്പിന് ശേഷം മാങ്ങയ്ക്ക് നല്ല നിറം വരുത്തുന്നതുവരെ അഞ്ചു മാസത്തിനിടെ പതിമൂന്ന് ഘട്ടങ്ങളിലാണ് കീടനാശിനി പ്രയോഗം.
മാന്തോട്ടങ്ങള്ക്കരികില് താമസിക്കുന്ന വനവാസി കുടുംബങ്ങളെയാണ് കീടനാശിനി ദുരന്തം ആദ്യം ബാധിച്ചത്. പതിനഞ്ച് കുടുംബങ്ങള്‍ താമസിക്കുന്ന വനവാസി കോളനിയായ ബാബു കോളനിയില്‍ ഓരോ വീട്ടിലും ക്യാന്‍സര്‍ ബാധിച്ചതോ, വൈകല്യമുള്ളതോ, കാഴ്ച നഷ്ടപ്പെട്ടതോ ആയ ഒരാളെങ്കിലുമുണ്ട്.
മിനുക്കംപാറ, ബാബു കോളനിയിലുള്പ്പെടെയുള്ള വനവാസികള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ സ്ഥിരം അന്തേവാസികളാണ്. ഈ കോളനിയിലെ ശെന്തില്‍കുമാര്‍-ധനലക്ഷ്മി ദമ്പതികളുടെ മകള്‍ ഒമ്പത് വയസ്സുകാരി ഹേമലതയ്ക്ക് തല വലുതാകുന്ന ഹൈഡ്രോസിഫലസ് രോഗമാണ്. തലയുടെ ഭാരം കാരണം കുട്ടിക്ക് നില്‍ക്കാനോ ഇരിക്കാനോ സാധിക്കില്ല. കീടനാശിനിപ്രയോഗത്തിന്റെ ഫലമാണിതെന്ന് മുത്തശ്ശി പാപ്പ പറയുന്നുണ്ടെങ്കിലും ആരു കേള്‍ക്കാന്‍. കൂലിപ്പണിയെടുത്ത് കിട്ടുന്ന തുക മരുന്നിന് പോലും തികയാറില്ല.
മാസത്തില്‍ ഒരു തവണ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി പോകുന്നുണ്ട്. ബസില്‍ യാത്രചെയ്യാന്‍ സാധിക്കില്ല. ദുരവസ്ഥ മനസ്സിലാക്കിയതു കൊണ്ടാവാം, ഡോക്ടര്‍ ഇവരുടെ യാത്ര ചെലവ് ഏറ്റെടുത്തു. വികലാംഗ പെന്‍ഷനല്ലാതെ ഹേമലതയ്ക്ക് മറ്റു സഹായമോന്നും ലഭിക്കുന്നില്ല.
സമീപത്തുള്ള മറ്റൊരു കോളനിയില്‍ ഇതേ അസുഖം ബാധിച്ച് ഒരു കുട്ടി മരിച്ചിരുന്നു. ഹേമലതയുടെ പിതൃ സഹോദരന് സാരഥിക്ക്(27) കാഴ്ച നഷ്ടപ്പെട്ടതിനാല്‍ പണിക്ക് പോകുവാന്‍ കഴിയാറില്ല. തുടക്കത്തില്‍ മങ്ങിത്തുടങ്ങിയ കാഴ്ച്ച പിന്നീട് പൂര്‍ണമായും നഷ്ടമായി. കാലിലെ മജ്ജയിലെ ക്യാന്‍സര്‍ മൂലം ബാബു കോളനിയിലെ സുകന്യയുടെ പഠനം ഒമ്പതാംക്ലാസോടെ മുടങ്ങി.
മാന്തോപ്പിലെ തൊഴിലാളികളായിരുന്ന മിനുക്കംപാറ കോളനിയിലെ മുരുകേശന്-സിലോമണി ദമ്പതികളുടെ മകള്‍ സ്നേഹയ്ക്ക് ബുദ്ധിവളര്‍ച്ചയില്ല. ഒമ്പതാംക്ലാസില്‍ പഠനം നിര്‍ത്തി. സ്നേഹയുടെ കൈ വിരലുകളിലും കഴുത്തിലും ദേഹത്തുമെല്ലാം കറുത്ത പാടുകളാണ്.
കൊല്ലങ്കോട് പ്രവര്‍ത്തിക്കുന്ന ആശ്രയം റൂറല്‍ സര്‍വീസ് സൊസൈറ്റി നടത്തിയ പഠനത്തില്‍ 368 കുടുംബങ്ങളിലായി 256 രോഗികളുണ്ടെന്ന് കണ്ടെത്തിയിരുന്നു.
സിന്ബുഷും കള്ട്ടാറും
പാലക്കാട്ടെ മാന്തോപ്പുകളില്‍ എന്‍ഡോസള്‍ഫാനെക്കാളും വീര്യം കൂടിയ സിന്‍ബുഷ് പോലുള്ള കീടനാശിനികളാണ് ഉപയോഗിക്കുന്നത്.
നവംബര്‍ മുതല്‍ ആറ് മാസങ്ങളിലായാണ് മുതലമടയിലെ മാന്തോപ്പുകളില്‍ കൃഷി തുടങ്ങുക. തൈ നടുമ്പോള്‍ വേരുകള്‍ക്കടിയില്‍ കുഴിച്ചിടുന്നത് മുതല്‍ മാങ്ങ പറിക്കുമ്പോള്‍ പഴുക്കാനും നിറം തോന്നിക്കാനും വരെ കീടനാശിനി പ്രയോഗം നടത്തും.
തമിഴ്നാട്ടില്‍ നിന്നുമാണ് കീടനാശിനികള്‍ കേരളത്തിലേക്കൊഴുകുന്നത്. നിരോധിച്ചവ പേരുമാറ്റിയും നിറത്തിലും ഘടനയിലും വ്യത്യാസം വരുത്തിയുമാണ് വില്‍ക്കുന്നത്. മുതലമടയിലെ കര്‍ഷകരാണ് പ്രധാന ആവശ്യക്കാര്‍. ഗോവിന്ദാപുരത്തുള്ള ഗണപതിപ്പാളയത്ത് കീടനാശിനികള്‍ സൂക്ഷിക്കുന്ന കേന്ദ്രം തന്നെയുണ്ട്.
എന്‍ഡോസള്‍ഫാന്‍, സിന്‍ബുഷ്, ഫ്യൂറിഡാന്, കരാട്ടെ, സ്പീഡ്, മാലത്തിയോണ്‍, കള്‍ട്ടാര്‍ എന്നീ മാരക കീടനാശിനികളാണ് മാന്തോപ്പുകളില്‍ ഉപയോഗിക്കുന്നത്. ഇതില്‍ സിന്‍ബുഷ്, എന്‍ഡോസള്‍ഫാന്‍, ഫ്യൂറിഡാന് എന്നിവ റെഡ് ഇനത്തില്‍ ഉള്‍പ്പെടുന്നവയാണ്. കീടനാശിനികള്‍ക്ക് പുറമെ മാവുകളില്‍ പല തരത്തിലുള്ള ഹോര്‍മോണുകളും തളിക്കാറുണ്ട്.
ടാഗ്പോണ് എന്ന ഹോര്‍മോണാണ് വിളവെടുപ്പിന് ശേഷം മാങ്ങകളില്‍ സ്പ്രേ ചെയ്യുക. ഇരുപത്തിനാല് മണിക്കൂറില്‍ മാങ്ങ പഴുപ്പിക്കാനാണ് ഇതിന്റെ ഉപയോഗം. ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് മില്ലി ഒഴിച്ചാല്‍ നൂറോളം മാങ്ങകള്‍ പഴുപ്പിക്കാം. ഒരു മില്ലി മാത്രം കലര്ത്തേണ്ടിടത്ത് എട്ടും പത്തും മില്ലീലിറ്റര്‍ മരുന്നു കലര്‍ത്തുന്നുണ്ട്. രണ്ടോ മൂന്നോ തവണ മാത്രം കീടനാശിനി ഉപയോഗിക്കേണ്ടിടത്താണ് പതിമൂന്ന് തവണ മരുന്നു തളി.
കൃഷിവകുപ്പിന്റെയോ പഞ്ചായത്തിന്റെയോ യാതൊരുവിധ നടപടികളോ പരിശോധനകളോ ഇവിടെ ഉണ്ടാവാറില്ല. ഇത്തരം മാരക കീടനാശിനികളുടെ ഉപയോഗം, പ്രദേശവാസികളുടെ ആരോഗ്യത്തിന് മാത്രമല്ല പരിസ്ഥിതിക്ക് തന്നെ മാറ്റം വരുത്തിയിട്ടുണ്ട്. 2005ല്‍ ഈ ഭാഗത്ത് പൂമ്പാറ്റകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: