കൊല്‍ക്കത്ത: സമകാലിക പ്രശ്നങ്ങളുടെ പരിച്ഛേദങ്ങള്‍ വരച്ചു കാട്ടാനുള്ള തന്റേടമാണ് ഇന്ത്യന്‍ സിനിമയുടെ കരുത്ത്. അത് രാഷ്ട്രീയമാകാം. മാനുഷികമാവാം. രാഷ്ട്രീയ, സാമൂഹിക സംഭവങ്ങള്‍ നിര്‍ഭയമായി കൈകാര്യം ചെയ്ത് ബംഗാളി സിനിമയെ പരിവര്‍ത്തനം ചെയ്ത അതുല്യ സംവിധായകനായിരുന്നു മൃണാള്‍ സെന്‍. ഇന്ത്യന്‍ സമാന്തര സിനിമാ സംവിധായകരില്‍ മുന്നിരക്കാരന്. മൃണാള്‍ സെന്‍, സത്യജിത് റേ, ഋത്വിക് ഘട്ടക് ത്രയമായിരുന്നു ബംഗാളി സിനിമയുടെ മുഖച്ഛായ മാറ്റി ലോക സിനിമയുടെ അരങ്ങത്തെത്തിച്ചത്.
മധ്യവര്‍ഗ ജനതയുടെ സാമൂഹികവും വ്യതിരിക്തവുമായ വിഷയങ്ങളാണ് സെന്നിന്റെ സിനിമയെ ഏറെയും സ്വാധീനിച്ചത്. സിനിമയ്ക്കപ്പുറവും തൊഴിലാളി സമൂഹത്തോട് സഹാനുഭൂതി പുലര്‍ത്തിയ സെന്‍, ഇടതുപക്ഷ സഹയാത്രികനായിരുന്നു. വിവാദ വിഷയങ്ങളില്‍ നിന്ന് കാവ്യാത്മകിയിലേക്ക് അവസ്ഥാന്തരം പ്രാപിച്ച സെന്സിനിമകള് പലപ്പോഴും പൂര്ണവിരാമങ്ങളിലല്ല അവസാനിക്കുന്നത്. കാഴ്ചക്കാര്‍ക്ക് വിട്ടുകൊടുക്കുന്ന കഥാന്ത്യങ്ങള്‍. പകരക്കാരില്ലാത്ത കഥാകഥന സങ്കേതത്തിലൂടെ സെന്‍ തന്റേതായൊരു സിനിമാ ഭാഷ മെനഞ്ഞു. ജനപ്രിയ സിനിമകള്‍ക്ക് പുറകെ പോകാതെ, കാഴ്ചക്കാരുടെ ബാഹുല്യം പ്രതീക്ഷിക്കാതെയുള്ള സൃഷ്ടികളായിരുന്നു സെന്നിന്റേത്. പക്ഷേ, അനവധി അംഗീകാരങ്ങള്‍ സെന്നിനെ തേടിയെത്തി. പദ്മഭൂഷണ്‍, ദാദാസാഹെബ് ഫാല്‍ക്കെ പുരസ്ക്കാരങ്ങള്ക്കപ്പുറത്ത് ഒട്ടേറെ രാജ്യാന്തര പുരസ്ക്കാരങ്ങളും സെന്നിന് തിലകം ചാര്‍ത്തി. ദേശീയ ചലച്ചിത്ര അവാര്‍ഡും ഒന്നിലേറെത്തവണ അദ്ദേഹത്തിന്റെ കൈകളിലെത്തി. സെന്നിന്റെ വിയോഗത്തോടെ ഇന്ത്യന്‍ സിനിമയുടെ സുവര്‍ണകാലത്തിന്റെ ഒരു കണ്ണികൂടി അറ്റുപോകുന്നു. (
ബൈഷേ ശ്രാബണ്‍, ഭുവന് ഷോം, മൃഗയ, അകാലേര്‍ ഷന്ധാനെ, ഖരീജി, ഖാണ്ഡാര്‍ തുടങ്ങിയ സിനിമകളിലൂടെ സെന്‍ നവതരംഗ സിനിമയുടെ വക്താവായി. 1950-70കളില്‍ സംവിധാനം ചെയ്ത ഈ സിനിമകളിലേക്ക് തെലുങ്കില്‍ നിന്നുമുണ്ട് സെന്നിന്റെ സംഭാവന, ‘ഒക്ക ഊരി കഥ’. ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ സിനിമയായിരുന്നു സെന്നിന്റെ അകാലേര്‍ സന്ധാനെ. 1943ല്‍ ബംഗാളിലുണ്ടായ വരള്‍ച്ചയായിരുന്നു അമലേന്ദു ചക്രബര്‍ത്തിയുടെ കഥയെ ആധാരമാക്കി 1980 ല്‍ സംവിധാനം ചെയ്ത സിനിമയുടെ പ്രമേയം. 1956 ല്‍ സംവിധാനം ചെയ്ത രാത് ബോര് ആണ് ആദ്യ സിനിമ. എന്നാല്‍, സെന്നിലെ പ്രതിഭ അംഗീകരിക്കപ്പെട്ടത് 59ല്‍ സംവിധാനം ചെയ്ത നീല്‍ ആകാഷേര്‍ നിച്ചയിലൂടെയാണ്. രാഷ്ട്രീയാതിപ്രസരം കാരണം സിനിമ രണ്ടു മാസത്തേക്ക് സര്‍ക്കാര്‍ നിരോധിച്ചു. 1960ല്‍ ലണ്ടന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ബൈഷേ ശ്രാബണ്‍ ആണ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ആദ്യ സിനിമ. പ്രശസ്ത ബോളിവുഡ് താരം മിഥുന് ചക്രവര്‍ത്തിയെ ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ചത് സെന്നിന്റെ ‘മൃഗയ’യാണ്.
അദ്ദേഹത്തെ ആഗോള തലത്തില്‍ ശ്രദ്ധേയനാക്കിയത് 1960ല്‍ പുറത്തിറങ്ങിയ ഭുവന് ഷോം ആയിരുന്നു. സെന്‍ ആയിരുന്നു അതിന്റെ നിര്‍മാതാവും. കൊല്‍ക്കത്താ നഗരത്തില്‍ മാവോയിസം കൊടുങ്കാറ്റായെത്തിയ നാളുകളില്‍ അതും സിനിമയ്ക്ക് പ്രമേയമായി. 1984 ല്‍ വിഖ്യാത ജര്‍മന്‍ സംവിധായകന് റെയ്ന്‍ഹാഡ് ഹോഫ്, മൃണാള്‍ സെന്നിനെക്കുറിച്ചെടുത്ത ഡോക്യുമെന്ററിയാണ് ‘ടെന്‍ ഡെയ്സ് ഇന്‍ കല്‍ക്കത്ത’. അഞ്ചു ദശകം നീണ്ട സിനിമാ ജീവിതത്തില്‍ 27 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 14 ഹ്രസ്വചിത്രങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: