ന്യൂദല്‍ഹി: സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള സാധ്യതാ പട്ടികയില്‍ കേരള ഡിജിപി ലോക്നാഥ് ബെഹ്റയും. സീനിയോരിറ്റി ഉള്‍പ്പെടെ പരിഗണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയാറാക്കിയ 17 പേരുടെ പട്ടികയിലാണ് ബെഹ്റ ഇടംനേടിയത്. ആദ്യം 34 പേരുടെ പട്ടികയാണ് മന്ത്രാലയം തയാറാക്കിയിരുന്നത്. നിലവിലെ ഡയറക്ടര്‍ അലോക് വര്‍മയുടെ കാലാവധി ഫെബ്രുവരി ഒന്നിന് അവസാനിക്കും.
1983, 1984, 1985 ബാച്ചില്‍നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്. 1985 ബാച്ചില്‍നിന്നും ബെഹ്റക്ക് പുറമെ ദല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക്കുമുണ്ട്. ഉത്തര്‍ പ്രദേശ് ഡിജിപി ഒ.പി. സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയ സ്പെഷ്യല്‍ സെക്രട്ടറി റിനാ മിശ്ര, സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ രാജീവ് റായ് ഭട്നാഗര്‍, എന്‍ഐഎ ഡിജി വൈ.സി. മോദി, എന്‍എസ്എ ഡിജി സുദീപ് ലഖ്താകിയ തുടങ്ങിയവരും പട്ടികയിലുണ്ട്. ഇവരുടെ പേരുകള്‍ കേന്ദ്ര പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയത്തിനും ഇന്റലിജന്‍സ് ബ്യൂറോയ്ക്കും അയച്ചു.
ആത്മാര്‍ഥത, അഴിമതി ഉള്‍പ്പെടെയുള്ള കേസുകളിലെ അന്വേഷണത്തിലെ മിടുക്ക്, അനുഭവപാടവം തുടങ്ങിയവ പരിഗണിച്ച് അവസാന മൂന്ന് പേരുടെ പട്ടികയാണ് സര്‍ക്കാര്‍ തയാറാക്കുക. ഇതില്‍നിന്നും പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും ഉള്‍പ്പെടുന്ന സമിതിയാണ് ഡയറക്ടറെ തെരഞ്ഞെടുക്കുക. എന്‍ഐഎയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഉയര്‍ന്ന ആരോപണങ്ങള്‍ ബെഹ്റയ്ക്ക് തിരിച്ചടിയാകുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ചേരിപ്പോരിനെ തുടര്‍ന്ന് അലോക് വര്‍മയെയും സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും കേന്ദ്ര സര്‍ക്കാര്‍ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ഇതിനെതിരെ വര്‍മ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി കോടതി വിധി പറയാന്‍ മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: