മെല്‍ബണ്‍: മഴയുടെ ദേവതകളും ഇന്ത്യയ്ക്കൊപ്പമായിരുന്നു. മെല്‍ബണിന്റെ ആകാശത്തു നിന്ന് പെയ്തിറങ്ങിയ മഴ ശുഭസൂചനയായിരുന്നു. ഓസ്ട്രേലിയക്കാര്‍ക്ക് ചെറിയ പ്രതീക്ഷ നല്‍കിയെങ്കിലും അതു പെയ്തൊഴിഞ്ഞു. പിന്നീട് ഇരുപത്തേഴു പന്തുകള്‍, എംസിജിയില്‍ മുപ്പത്തേഴു വര്‍ഷത്തിനു ശേഷം ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയം. ഓസ്ട്രേലിയയെ 137 റണ്‍സിനു പരാജയപ്പെടുത്തിയാണ് വിരാട് കോഹ്ലിയും സംഘവും ആദ്യ ബോക്സിങ് ഡേ ടെസ്റ്റ് വിജയം എന്ന മനോഹരതീരമണഞ്ഞത്. (സ്കോര്‍ ഇന്ത്യ 7ന് 443 ഡിക്ലയര്‍, 8ന് 106 ഡിക്ലയര്‍. ഓസ്ട്രേലിയ 151, 261)
നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നില്‍. സിഡ്നിയില്‍ ജനുവരി മൂന്നിന് തുടങ്ങുന്ന അടുത്ത ടെസ്റ്റ് ജയിച്ച് ഓസ്ട്രേലിയ സമനില പിടിച്ചാലും നിലവിലുള്ള ജേതാക്കള്‍ എന്ന നിലയില്‍ ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി ഇന്ത്യക്കു നഷ്ടമാവില്ല. ഓസ്ട്രേലിയയില്‍ ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി നിലനിര്‍ത്തുന്ന ഇന്ത്യയുടെ ആദ്യ ക്യാപ്റ്റനായി കോഹ്ലി.
ജയിക്കാന്‍ 399 റണ്‍സെന്ന ലക്ഷ്യം, അവശേഷിക്കുന്നത് രണ്ടു വിക്കറ്റുകള്‍ മാത്രം, വിജയത്തെ പരമാവധി അകറ്റി നിര്‍ത്തുമെന്ന പ്രതീക്ഷ 61 റണ്‍സുമായി ക്രീസിലുള്ള പാറ്റ് കമ്മിന്‍സില്‍ ഓസ്ട്രേലിയക്കാര്‍ പോലും വലിയ അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. എംസിജിയിലെ പവലിയനില്‍ എണ്പതു ശതമാനവും ഇന്ത്യക്കാര്‍. മഴ മൂലം അഞ്ചാം ദിവസത്തെ കളി കുറച്ചു വൈകി. കളമൊരുങ്ങിയപ്പോള്‍ തലേന്നത്തെ ചെറുത്തു നില്‍പ്പിന്റെ ആവേശത്തില്‍ കമ്മിന്‍സും നാഥാന് ലിയോണും ക്രീസില്‍. അതുവരെയുള്ള സ്കോറിനൊപ്പം രണ്ടു റണ്സുകൂടിച്ചേര്ത്ത് കമ്മിന്‍സ് മടങ്ങുമ്പോള്‍ അത് ഓസീസ് പ്രതീക്ഷയുടെ ചരമക്കുറിപ്പായിരുന്നു. ജസ്പ്രീത് ബുംറയുടെ പന്തില്‍ സ്ലിപ്പില്‍ എഡ്ജ് കിട്ടുമ്പോള്‍ ചേതേശ്വര്‍ പൂജാര അവിടെ ജാഗ്രതയോടെ കാത്തുനില്‍പ്പുണ്ടായിരുന്നു. കമ്മിന്‍സ് 63 സി പൂജാര ബി ബുംറ.
ഗ്യാലറിയില്‍ ഇന്ത്യയുടെ ദേശീയ പതാകകള്‍ പാറിക്കളിച്ചു തുടങ്ങി. തൊട്ടടുത്ത ഓവറില്‍ ഏഴു റണ്‍സെടുത്ത നാഥാന് ലിയോണിന്റെ വിക്കറ്റ്. ഇഷാന്ത് ശര്‍മയുടെ ബൗണ്‍സറില്‍ ഹുക്ക് ഷോട്ടിനു ശ്രമിച്ച് എഡ്ജെടുത്ത പന്ത് ലാന്‍ഡ് ചെയ്തത് വിക്കറ്റിനു പിന്നില്‍, ഋഷഭ് പന്തിന്റെ ഗ്ലൗസില്‍. ആദ്യ ഇന്നിങ്സില്‍ ആറു വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറ രണ്ടാമിന്നിങ്സില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.
ഓസ്ട്രേലിയ 261 റണ്‍സിനു പുറത്ത്. അടുത്തൊന്നും കണ്ടിട്ടില്ലാത്ത തരത്തില്‍ ആഹ്ലാദാവേശത്തില്‍ വിരാട് കോഹ്ലി പിച്ചിലേക്ക് ഓടിയെത്തുമ്പോള്‍ എംസിജിയില്‍ ജനഗണമന… ഉയര്‍ന്നു കേട്ടു.
ഇന്ത്യയുടെ നൂറ്റമ്പതാമത് ടെസ്റ്റ് വിജയം. രണ്ടിന്നിങ്സിലുമായി ഒന്‍പതു വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറ മാന്‍ ഓഫ് ദി മാച്ച്.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ(ഒന്നാം ഇന്നിങ്സ് ഏഴിന് 443 ഡിക്ലയര്‍)
ഓസ്ട്രേലിയ (ഒന്നാം ഇന്നിങ്സ്) 151നു എല്ലാവരും പുറത്ത്
ഇന്ത്യ (രണ്ടാമിന്നിങ്സ്) എട്ടിന് 106 ഡിക്ലയര്‍
ഓസ്ട്രേലിയ(രണ്ടാമിന്നിങ്സ്)
ഹാരിസ് സി മായങ്ക് ബി ജഡേജ 13,ഫിഞ്ച് സി കോഹ്ലി ബി ബുംറ 3, ഖ്വാജ എല്‍ബി ഷമി 33, ഷോണ്‍ മാര്‍ഷ് എല്‍ബി ബുംറ 44, ട്രവിസ് ഹെഡ് ബി ഇഷാന്ത് 34, മിച്ചല്‍ മാര്‍ഷ് സി കോഹ്ലി ബി ജഡേജ 10, ടിം പെയ്ന് സി സി പന്ത് ബി ജഡേജ 26, കമ്മിന്‍സ് 63 സി ചേതേശ്വര്‍ പൂജാര വി ബുംറ, സ്റ്റാര്‍ക് ബി ഷമി 18, ലിയോണ്‍ 7 സി ഋഷഭ് പന്ത് വി ഇഷാന്ത്,ഹാസില്‍വുഡ് നോട്ടൗട്ട് 0, എക്സ്ട്രാസ് 10, ആകെ 261.
വിക്കറ്റ് വീഴ്ച: 1-6, 2-33, 3-63, 4-114, 5-135, 6-157, 7-176,8-215, 9-261, 10-261.
ബൗളിങ്: ഇഷാന്ത് ശര്‍മ 14.3-0-40-2, ബുംറ 19-3-53-3, ജഡേജ 32-6-82-3, ഷമി 21-2-71-2, വിഹാരി 3-1-7-0
പ്രതികരിക്കാൻ ഇവിടെ എഴുതുക: