ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിന്റെ വിജയഗാഥ അസാനിപ്പിച്ച് വോള്‍വ്സ്. ഒന്നിനെതിരെ മൂന്നു ഗോളിന് ടോട്ടനത്തിന്റെ തോല്‍വി. കരുത്തരുടെ പോരാട്ടത്തില്‍ ആഴ്സണലിനെ ഒന്നിനെതിരെ അഞ്ചു ഗോളിന് തകര്‍ത്ത് ലിവര്‍പൂള്‍ കുതിപ്പ് തുടരുന്നു.
വോള്‍വ്സിനെതിരെ 22-ാം മിനിറ്റില്‍ സൂപ്പര്‍ താരം ഹാരി കെയ്നിന്റെ ഗോളിലൂടെ മുന്നിലെത്തിയ ടോട്ടനം, അവസാന 20 മിനിറ്റില്‍ കളിമറന്നതാണ് വിനയായത്. 72-ാം മിനിറ്റില്‍ വില്ലി ബോലിയിലൂടെ ഒപ്പമെത്തിയ വോള്‍വ്സ്, 83-ാം മിനിറ്റില്‍ റൗള്‍ ജിമിനസും 87-ാം മിനിറ്റില്‍ വാന്‍ഡര്‍ ഹെല്‍ഡര്‍ കോസ്റ്റയും ലക്ഷ്യം കണ്ടതോടെ ജയം അനായാസമാക്കി.
തോല്‍വി ടോട്ടനത്തെ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിനെക്കാള്‍ ഒമ്പത് പോയിന്റിന് പിന്നിലാക്കി. രണ്ടാം പകുതിയില്‍ അലസതയോടെ കളിച്ചതാണ് തോല്‍വിക്ക് കാരണമായതെന്ന് ടോട്ടനം പരിശീലകന് മൗറീശിയോ പൊച്ചിട്ടീനോ പ്രതികരിച്ചു. ഒരു ഗോളിന്റെ ലീഡ് നേടിയ ശേഷം കളിക്കാര്‍ അലസരായി. ആദ്യ പകുതിയില്‍ മാത്രമാണ് ടീമിന് മികച്ച രീതിയില്‍ കളിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സീസണില്‍ കുതിപ്പ് തുടരുന്ന ലിവര്‍പൂള്‍ ആഴ്സണലിനെ തൂത്തെറിഞ്ഞു. തുടര്‍ച്ചയായ ഇരുപതാമത്തെ മത്സരമാണ് ലിവര്‍പൂള്‍ പരാജയമറിയാതെ മുന്നേറുന്നത്. ഹാട്രിക് നേടിയ ബ്രസീലിയന്‍ താരം റോബര്‍ട്ടോ ഫെര്‍മിനോയാണ് കളിയിലെ താരം. സൂപ്പര്‍ താരം മുഹമ്മദ് സലായും സാദിയോ മാനെയുമാണ് മറ്റ് സ്കോറര്‍മാര്‍. അയ്ന്‍സ്ലി മെയറ്റ്ലാന്ഡ് ആഴ്സണലിന്റെ ആശ്വാസ ഗോള്‍ നേടി. 54 പോയിന്റുമായി ലീഗില്‍ ലിവര്‍പൂള്‍ ഒന്നാമത തുടരുന്നു.
ലീഗില്‍ വാറ്റ്ഫോര്‍ഡ് – ന്യൂകാസില്‍ മത്സരം സമനിലയില്‍ അവസാനിച്ചു (1-1). എവര്‍ട്ടണെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രൈറ്റണ് വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: