ന്യൂദല്‍ഹി: കംപ്യൂട്ടറുകളിലെ വിവരങ്ങള്‍ പരിശോധിക്കുന്നതിന് അന്വേഷണ ഏജന്‍സികള്‍ക്ക് സമ്പൂര്‍ണ അധികാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവിലുള്ള ചട്ടങ്ങളും നിയന്ത്രണങ്ങളും പിന്തുടര്ന്ന് മാത്രമേ ഏത് ഏജന്‍സിക്കും പരിശോധനകള്‍ നടത്താനാകു. പുതിയ നിയമമോ ചട്ടമോ നടപടിക്രമങ്ങളോ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവിലുള്ള നിയമങ്ങളിലും നിയന്ത്രണങ്ങളിലും ഒരു കുത്തോ കോമയോ പോലും മാറ്റിയിട്ടില്ല. ആഭ്യന്തര മന്ത്രാലയത്തിലെ പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെയുള്ള ആശയവിനിമയം നിരീക്ഷിക്കുന്നതിന് ഏജന്‍സികള്‍ക്ക് 2011 മുതല്‍ അധികാരമുണ്ട്. 2011ലെ നടപടികള്‍ ആവര്‍ത്തിക്കുക മാത്രമാണ് പുതിയ ഉത്തരവില്‍ ചെയ്തത്. എല്ലാ നടപടികള്‍ക്കും മുന്‍കൂര്‍ അനുമതിയും ആവശ്യമാണ്. മൊബൈല്‍ നമ്പറുകളുടെ എണ്ണം വര്‍ധിച്ചിട്ടും നിരീക്ഷിച്ചതിന്റെ എണ്ണം 2014ന് ശേഷം കുറഞ്ഞുവരികയാണ്, ഉദ്യോഗസ്ഥന് ചൂണ്ടിക്കാട്ടി.
ഇന്റലിജന്റ്സ് ബ്യൂറോ, നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ്, സിബിഐ, എന്‍ഐഎ, റോ, ഡയറക്ടറേറ്റ് ഓഫ് സിഗ്നല്‍ ഇന്റലിജന്റ്സ് (ജമ്മു കശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും), ദല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിങ്ങനെ പത്ത് ഏജന്‍സികള്‍ക്ക് പരിശോധനകള്‍ക്കും നിരീക്ഷണത്തിനും അനുമതി നല്കുന്ന ഉത്തരവ് ഡിസംബര്‍ 20നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. ഇത് പോലീസ് രാജ് സൃഷ്ടിക്കുന്നതാണെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: