കോട്ടയം: വനിതാ മതിലില്‍ നിന്ന് പട്ടികജാതി സമൂഹം പിന്മാറണമെന്നും വനിതാമതിലിന്റെ പേരില്‍ ധൂര്‍ത്തടിക്കുന്ന കോടിക്കണക്കിന് രൂപ അടിസ്ഥാന വിഭാഗങ്ങളുടെ ഉന്നമനത്തിന് വിനിയോഗിക്കണമെന്നും പട്ടികജാതി മോര്‍ച്ച ദേശീയ മഹിളാ അധ്യക്ഷ ശ്രുതി ബംഗാരു. നാഗ്പൂരില്‍ എസ്എസി മോര്‍ച്ച മഹാഅധിനിവേശിന് മുന്നോടിയായി കോട്ടയത്ത് ചേര്‍ന്ന പട്ടികജാതി മോര്‍ച്ച സംസ്ഥാന ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ശബരിമലയെ തകര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങളെ ചെറുത്ത് തോല്‍പ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പട്ടികജാതി മോര്‍ച്ച വിശ്വാസികളോടൊപ്പമാണെന്നും അവര്‍ അറിയിച്ചു. എസ്സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. സുധീര്‍ അധ്യക്ഷനായി. ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, എസ്സി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന് എന്നിവര്‍ പ്രസംഗിച്ചു.
സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമലയില്‍ ആചാരലംഘനത്തിന് അവിശ്വാസികളെ എത്തിക്കാന്‍ സര്‍ക്കാര്‍ ഗൂഢനീക്കം നടത്തുന്നെന്ന് ശ്രുതി ബംഗാരു പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ പട്ടികജാതി, വനവാസി സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമം വര്‍ധിച്ചു. വനിതാ മതില് പണിയുന്നതിന് പകരം പട്ടികജാതി, വനവാസി സ്ത്രീകള്‍ക്ക് നീതി ലഭിക്കാന്‍ നടപടിയെടുക്കണമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: