ന്യൂദല്‍ഹി: ആര്‍എസ്എസ്സിന്റെയും അനുബന്ധ സംഘടനകളുടെയും നേതാക്കള്‍ക്കെതിരെ ആക്രമണത്തിന് മുസ്ലിം ഭീകര സംഘടനകളായ ഐഎസ്സും അല്‍ഖ്വയ്ദയും പദ്ധതിയിട്ടതായി രഹസ്യാന്വേഷണ വിഭാഗം. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ അവര്‍ വ്യക്തമാക്കി. അടുത്ത വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയത്.
മധ്യപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഭാഗവതിന്റെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മോഹന്‍ ഭാഗവതിന് 24 മണിക്കൂറും 60 സിഐഎസ്എഫ് കമാന്‍ഡോകളുടെ സംരക്ഷണമുണ്ട്. സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി), നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി) എന്നിവ കഴിഞ്ഞാല്‍ മൂന്നാമത്തെ വലിയ സുരക്ഷയാണ് അദ്ദേഹത്തിനുള്ളത്.
നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്‍എസ്ജി സുരക്ഷ നല്‍കുമെന്നാണ് സൂചന. ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, യുപി മുന്‍ മുഖ്യമന്ത്രിമാരായ മായാവതി, മുലായം സിങ് യാദവ്, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ചത്തീസ്ഡഗ് മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് തുടങ്ങി 11 പേര്‍ക്ക് ഇപ്പോള്‍ എന്‍എസ്ജി സുരക്ഷയുണ്ട്.
ഏതാനും ദിവസം മുന്‍പ് ദല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്ന് എന്‍ഐഎ 10 ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു. ആര്‍എസ്എസ് നേതാക്കളെ വധിക്കാനും കാര്യാലയങ്ങള്‍ ആക്രമിക്കാനും പദ്ധതിയിട്ടതായി ഇവര്‍ സമ്മതിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് ആക്രമണങ്ങള്‍ക്കാണ് ഭീകരസംഘടനകളുടെ ശ്രമം.
സംസ്ഥാനത്തെ ആര്‍എസ്എസ് നേതാക്കളെ വധിക്കാന്‍ പാക്ക് ചാരസംഘടനയായ ഐഎസ്ഐ ശ്രമിക്കുന്നതായി കഴിഞ്ഞ വര്‍ഷം പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരും വെളിപ്പെടുത്തിയിരുന്നു. ആര്‍എസ്എസ് നേതാക്കളായ രവീന്ദര്‍ ഗോസെയ്ന്, ബ്രിഗ് ജഗദീഷ് ഗഗ്നേജ എന്നിവര്‍ പഞ്ചാബില്‍ കൊല്ലപ്പെട്ടു. തമിഴ്നാട്ടിലും ആറ് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്മനം രാജശേഖരന്, എം.ടി. രമേശ്, കെ. സുരേന്ദ്രന് തുടങ്ങി കേരളത്തിലെ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടതായി കണ്ണൂരിലെ കനകമലയില്‍നിന്നു പിടിയിലായ ഭീകരരും മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: