ന്യൂദല്‍ഹി: കോട്ടയത്ത് കരോള്‍ സംഘത്തിനെതിരെ ഡിവൈഎഫ്ഐ നടത്തിയ ആക്രമണത്തെക്കുറിച്ച് ദേശീയ ന്യൂനപക്ഷ കമ്മിഷന് വിശദീകരണം ചോദിച്ചു. ചീഫ് സെക്രട്ടറിയും ഡിജിപിയും ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. കുടുംബത്തിന് സുരക്ഷ ഉറപ്പുവരുത്തണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐക്കാരെ പേടിച്ച് വിശ്വാസികള്‍ ഇപ്പോഴും പള്ളിയ്ക്കകത്ത് തന്നെയാണ് കഴിയുന്നത്. ചിങ്ങവനം പാത്താമുട്ടത്ത് ആക്രമണം ഉണ്ടായത്. പള്ളി അടിച്ച് തകര്‍ക്കുകയും യുവതികള്‍ അടക്കമുള്ളവരെ ആക്രമിക്കുകയും ചെയ്തു. പ്രതികള്‍ ജാമ്യത്തിലിറങ്ങി കൊലവിളി നടത്തുന്നതിനാലാണ് വിശ്വാസികള്‍ പേടിച്ച് പുറത്തിറങ്ങാത്തത്. അക്രമണത്തില്‍ ഭയന്ന് കുട്ടികളും യുവതികളും അടക്കമുള്ളവര്‍ അള്‍ത്താരയ്ക്ക് പിന്നില്‍ ഒളിക്കുകയായിരുന്നു. പാത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ ചര്‍ച്ചാണ് ഡിവൈഎഫ്ഐ സംഘം ആക്രമിച്ചത്.
23ന് രാത്രിയിലാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന കരോള്‍ സംഘത്തെ ഡിവൈഎഫ്ഐ സംഘം ആക്രമിച്ചത്. മദ്യലഹരിയില്‍ നാല്‍പ്പതോളം പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. ഇവരില്‍ ചിലര്‍ നഗ്നത പ്രദര്‍ശനം നടത്തിയത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം. ക്രൂരമായ അക്രമത്തെ തുടര്‍ന്ന് വിശ്വാസികള്‍ പ്രാണരക്ഷാര്‍ത്ഥം പള്ളിയ്ക്കുള്ളില്‍ അഭയം തേടി. എന്നാല്‍ പിന്നാലെ എത്തിയ സംഘം പള്ളിയ്ക്കുള്ളില്‍ കയറി ആക്രമിച്ചു. കരോള്‍ പരിപാടിക്ക് ശേഷം വിതരണം ചെയ്യാനുള്ള ഭക്ഷണവും മറ്റ് സാധനസാമഗ്രികളും സംഘം നശിപ്പിച്ചു.
അക്രമത്തിനിടെ യുവതികളെ അപമാനിക്കാനും ശ്രമിച്ചെന്ന് കഴിഞ്ഞ ദിവസം കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യുവതികള്‍ പറഞ്ഞു. പള്ളിയ്ക്കുള്ളില്‍ അഴിഞ്ഞാടിയ സംഘം സമീപത്തെ നാല് വീടുകളും അക്രമിച്ചു. മൂന്ന് വാഹനങ്ങളും വാഴക്കൃഷിയും നശിപ്പിച്ചു.
സംഭവം വിവാദമായതോടെ അക്രമികളില്‍ ഏഴുപേരെ മാത്രം പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവര്‍ക്ക് ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയത്. ജാമ്യത്തില്‍ പുറത്തിറങ്ങിയ സംഘം വീണ്ടും ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് അഞ്ച് കുടുംബങ്ങള്‍ പള്ളിയ്ക്കുള്ളില്‍ അഭയം തേടിയത്. ജാമ്യവ്യവസ്ഥ പോലും ലംഘിച്ചാണ് സംഘം വിഹരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: