ന്യൂദല്‍ഹി: അമിത് ഷാ അടക്കമുള്ള നേതാക്കളെ കുടുക്കാന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കെട്ടിച്ചമച്ച സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്ത്.
കേസില്‍ പ്രതികളായി അവശേഷിച്ചിരുന്ന 22 പോലീസ് ഉദ്യോഗസ്ഥരേയും കോടതി വെറുതേ വിട്ട സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കണമെന്ന് ജെയ്റ്റ്ലി ആവശ്യപ്പെട്ടു.ആരും അവരെ കൊന്നതല്ല, അവര്‍ തനിയെ മരിച്ചതാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പഴയ ട്വിറ്റര്‍ പോസ്റ്റ് ചൂണ്ടിക്കാണിച്ചാണ് ജെയ്റ്റലി വിമര്‍ശനം ഉന്നയിച്ചത്.
ഇരുപത്തിരണ്ടു പേരെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയെക്കാള്‍ പ്രധാനം ജഡ്ജിയുടെ നിരീക്ഷണങ്ങളാണെന്ന്, ആരാണ് സൊറാബുദ്ദീന്‍ കേസിനെ കൊന്നത്? എന്ന തലക്കെട്ടില്‍ ജെയ്റ്റ്ലി ഫേസ്ബുക്കില്‍ കുറിച്ചു. തുടക്കം മുതല്‍ സിബിഐ കേസ് ശരിയായ ദിശയിലല്ല അന്വേഷിച്ചതെന്നാണ് ജഡ്ജി പറഞ്ഞത്. സത്യം കണ്ടെത്താന്‍ ശ്രമിക്കുന്നതിനേക്കാള്‍ ചില രാഷ്ട്രീയ നേതാക്കളെ കേസില്‍ ഉള്‍പ്പെടുത്താനാണ് സിബിഐ ശ്രമിച്ചതെന്നും ജഡ്ജി നിരീക്ഷിച്ചെന്ന് ജെയ്റ്റ്ലി ഓര്‍മിപ്പിച്ചു.
ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇപ്പോള്‍ ചിലര്‍ വാതോരാതെ സംസാരിക്കുന്നു. അവര്‍ അധികാരത്തിലിരുന്നപ്പോള്‍ സിബിഐയെ എന്തു ചെയ്തു എന്ന് ഇപ്പോള്‍ ചിന്തിക്കുന്നത് നന്നായിരിക്കും, ജെയ്റ്റ്ലി പറഞ്ഞു.സൊറാബുദ്ദീന്‍, തുളസി പ്രജാപതി, ഇസ്രത്ത് ജഹാന്, രജീന്ദര്‍ റാത്തോഡ്, ഹരേണ്‍ പാണ്ഡ്യ കേസുകളില്‍ സിബിഐ രാഷ്ട്രീയ പ്രേരിതമായാണ് അന്വേഷണം നടത്തുന്നതെന്ന് 2013ല്‍ അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന് താന്‍ കത്തയച്ചിരുന്നത് ജെയ്റ്റ്ലി ഓര്‍മിപ്പിച്ചു.
ആ കത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമായിരുന്നു എന്ന് പിന്നീടുള്ള അഞ്ചു വര്‍ഷങ്ങളില്‍ തെളിഞ്ഞു. അന്വേഷണ ഏജന്‍സികളെ കോണ്‍ഗ്രസ് എന്താണ് ചെയ്തതെന്നതിന് ഇപ്പോള്‍ പുറത്തു വരുന്ന കാര്യങ്ങള്‍ മികച്ച തെളിവുകളാണ്, ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: