കൊച്ചി: സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. 64 വയസായിരുന്നു. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന ബ്രിട്ടോ കാമ്പസ് രാഷ്ട്രീയ ആക്രമണത്തിനിരയായി 1983 ന് നടുവിന് കുത്തേറ്റതിനുശേഷം വീല്‍ചെയറിലായിരുന്നു.
യാത്രകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ബ്രിട്ടോ ഭാരതമെമ്പാടും സഞ്ചരിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
1954 -ല്‍ എറണാകുളത്തിനടുത്ത് പോഞ്ഞിക്കരയില്‍ ജനിച്ചു. അച്ഛന് നിക്കോളാസ് റോഡ്രിഗ്സ്. അമ്മ ഇറിന് റോഡ്രിഗ്സ്. സീന ഭാസ്കറാണ് ഭാര്യ. മകള്‍ നിലാവ്. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളേജ്, ബീഹാറിലെ മിഥില യൂണിവേഴ്സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു.
എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോളെജ് കാമ്പസില്‍ കെഎസ്യു-എസ്എഫ്ഐ സംഘര്‍ഷ കാലത്ത് കാമ്പസിനു പുറത്ത് ബ്രിട്ടോയ്ക്ക് കുത്തേല്‍ക്കുകയായിരുന്നു. വായനയും യാത്രയും എഴുത്തുമായി എറണാകുളത്തെ വീട്ടിലായിരുന്നു ബ്രിട്ടോ. ബ്രിട്ടോയുടെ കേട്ടെഴുത്തുകാരനായിരുന്നു മഹാരാജാസ് കോളെജില്‍ ഇസ്ലാമിക ഭീകരര്‍ കൊലപ്പെടുത്തിയ അഭിമന്യു. അഭിമന്യുവിന്റെ കൊലയാളികളെ കണ്ടെത്തുന്നതിലും പിടികൂടുന്നതിലും തുടര്‍ നടപടികളിലും വന്ന കാലതാമസം ബ്രിട്ടോയെ ഏറെ അസ്വസ്ഥനാക്കിയിരുന്നു. അയോധ്യയും ഒഡീഷയിലെ വിവിധ ചരിത്ര സ്മാരകങ്ങളും സന്ദര്‍ശിച്ച ബ്രിട്ടോ ജന്മഭൂമിയുടെ 2018 ലെ ഓണപ്പതിപ്പില്‍ യാത്രാ വിവരണം എഴുതിയിരുന്നു.
ദിവ്യാംഗരുടെ ദേശീയ സംഘടനയായ ‘സക്ഷമ’ നവംബര്‍ മാസം കൊച്ചി ഭാസ്കരീയത്തില്‍ സംഘടിപ്പിച്ച സംസ്ഥാന കുടുംബ സംഗമത്തില്‍ ആദരവ് സ്വീകരിക്കാന്‍ ബ്രിട്ടോ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: